ദേശീയപാത മലയാളികളുടെ സ്വപ്‌നപദ്ധതി, പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം എല്ലാ പിന്തുണയും നല്‍കും : മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കാര്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കേരളത്തിലെ ഒരു ആശ്വാസ പദ്ധതിയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ ആറുവരിയെന്ന് മന്ത്രി റിയാസ് പറഞ്ഞു.

ലോകത്തെവിടെയുമുള്ള മലയാളികളുടെ കാലങ്ങളായുള്ള സ്വപ്‌ന പദ്ധതിയാണിത്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. ദേശീയപാതയുമായി ബന്ധപ്പെട്ട നാള്‍വഴികളൊന്നും ഇപ്പോള്‍ പറയുന്നില്ല. അതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

2016 ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടു മാത്രമാണ് ഈ പദ്ധതി ഇത്ര വലിയ ശതമാനം പൂര്‍ത്തീകരിക്കുന്ന സ്ഥിതിയുണ്ടായത്. അത് പരിപൂര്‍ണമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കുക എന്നത് ലോകത്തെവിയെയുമുള്ള മലയാളികള്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് എപ്പോള്‍ പൂര്‍ത്തിയാകും, എങ്ങനെ പൂര്‍ത്തീകരിക്കാനാകും ഇവ കേന്ദ്രവുമായി ചര്‍ച്ച ചെയ്യും.

ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കര്‍ക്കശ സമീപനവും, മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ദേശീയപാത അതോറിട്ടിയുടെ ഇടപെടലിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. അതോടൊപ്പം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിലയുണ്ടാകണം. അതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന കാര്യവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *