അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം ഇറാനെ തകർത്തു

ടെൽ അവീവ്: ഇറാന് മേൽ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണം ആരംഭിച്ചിട്ട് മൂന്നാഴ്‌ചയോളമാകുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയടക്കം ഇറാൻ കഴിഞ്ഞദിവസം ആക്രമണം നടത്തിയെങ്കിലും സൈനികശേഷിയിൽ ഇറാന് വലിയ തിരിച്ചടി നേരിട്ടു തുടങ്ങിയതായി റിപ്പോർട്ടുകൾ. ഇക്കാരണത്താൽ യുദ്ധം അതിവേഗം അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് അമേരിക്കയും ഇസ്രയേലും ഇപ്പോൾ കണക്കുകൂട്ടുന്നത്.
മിസൈൽ ശേഷിയിൽ മുന്നിലുള്ള ഇറാന്റെ ഡ്രോണുകളും മിസൈലുകളും ഭൂരിഭാഗവും നശിച്ചുകഴിഞ്ഞുവെന്നാണ് സൂചന. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28ലേതിനെക്കാൾ എട്ട് മുതൽ 10 ശതമാനം വരെ ബാലിസ്റ്റിക് മിസൈൽ ശേഷി ഇറാന് കുറഞ്ഞു. മിസൈലുകളും ഡ്രോണുകളും നിർമ്മിക്കുന്ന ഉൽപാദന കേന്ദ്രങ്ങളും സംഭരണശാലകളും വിതരണം നടത്തുന്ന ശൃംഖലകളും അമേരിക്കയും ഇസ്രയേലും ആരംഭിച്ച ഓപ്പറേഷൻ റൈസിംഗ് ലയൺ, എപ്പിക് ഫ്യൂറി എന്നീ സൈനിക നടപടികളിലൂടെ തകർത്തു.
410 മുതൽ 500 മിസൈൽ ലോഞ്ചറുകൾ കൈയിലുണ്ടായിരുന്ന ഇറാന് ഇപ്പോൾ കണക്കനുസരിച്ച് 100 മുതൽ 180 എണ്ണങ്ങളേ കൈവശമുള്ളൂ. മിസൈൽ വിക്ഷേപണത്തിൽ ഇറാന് 92 ശതമാനം വരെ ഇടിവുണ്ടായി. ഇറാന്റെ ഡ്രോൺ വിക്ഷേപണ, കമാന്റ് സെന്ററുകൾ തകർത്തു. വ്യോമാക്രമണ പ്രതിരോധ സംവിധാനം 80-85 ശതമാനം തകർക്കപ്പെട്ടു. എന്നാൽ ഹ്രസ്വകാല മിസൈൽ, ഡ്രോണുകൾ അയക്കാനുള്ള പ്രാപ്‌തി ഇപ്പോഴും ഇറാനുണ്ട്.ആണവ കേന്ദ്രങ്ങളുടെ കാര്യത്തിലും ഇറാന് നഷ്‌ടം വലുതാണ്.
നതാൻസ്, ഫോർഡോ എന്നീ ആണവ കേന്ദ്രങ്ങൾക്ക് വലിയ നാശം സംഭവിച്ചു. ഇവിടെ യുറേനിയം സമ്പുഷ്‌ടീകരണശേഷി തടസപ്പെട്ടു. ഇവിടേക്കുള്ള വഴികളടക്കം അമേരിക്കയും ഇസ്രയേലും തകർത്തു. ഇസഹാൻ യുറേനിയം കൺവേർഷൻ കോംപ്‌ളക്‌സ് താലേഘൻ ടെസ്റ്റിംഗ് സൈറ്റിലും ആക്രമണമുണ്ടായി. യുറേനിയം സമ്പുഷ്‌ടീകരണം ഇറാനിൽ ഇതോടെ തകർന്നു. അമേരിക്ക ഇറാനെതിരെ ആരോപണം ഉന്നയിച്ച യുറേനിയം സമ്പുഷ്‌ടീകരണം ഇനി അവർക്ക് അടുത്തെങ്ങും പുനരാരംഭിക്കാൻ സാദ്ധ്യമല്ല.