തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ കടുത്ത വിമര്‍ശനം തുടര്‍ന്നു സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനം. പോലീസിനെതിരേയും രൂക്ഷ വിമര്‍ശനമുയര്‍ന്നു.ഗോവിന്ദന്‍ മാഷിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കില്‍ പോലീസ് സ്‌റ്റേഷനുകളില്‍ പോകണമെന്നായിരുന്നു എം.വി. ഗോവിന്ദന്‍ വേദിയിലിരിക്കെ ഒരു വനിതാ പ്രതിനിധിയുടെ വിമര്‍ശനം. ‘ സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അര്‍ഥം മനസലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കുമാണ്

പോലീസ് സ്‌റ്റേഷനുകളില്‍ ഇരകള്‍ക്കു നീതിയില്ല. സ്ത്രീകള്‍ക്ക് കുട്ടികള്‍ക്കും എതിരെയുള്ള കേസുകളില്‍ നടപടിയില്ല. പാര്‍ട്ടിയില്‍ വനിതകള്‍ക്കു പ്രാതിനിധ്യമില്ല. വനിതകളെ പാര്‍ട്ടി പദവികളില്‍ തഴയുന്നു.’-പ്രതിനിധി വിമര്‍ശിച്ചു. സ്ത്രീകളെ പരിഗണിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കാനുള്ള ആര്‍ജവമുണ്ടോയെന്നും അവര്‍ വിമര്‍ശിച്ചു.
ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെന്‍ഷന്‍ വിതരണം താളം തെറ്റിയെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും വിമര്‍ശനം ഉയര്‍ന്നു.
ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് അനേ്വഷണം നേരിടുന്ന എം.ആര്‍. അജിത് കുമാറിന് ഡി.ജി.പി. റാങ്കിലേക്കു സ്ഥാനക്കയറ്റം നല്‍കിയതോടെ സര്‍ക്കാര്‍ കീഴടങ്ങിയെന്ന പ്രതീതിയാണുണ്ടാക്കിയതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇൗ വിമര്‍ശനം.

പോലീസ് സ്‌റ്റേഷനുകളില്‍ സി.പി.എം. നേതാക്കളെക്കാള്‍ സ്വീകരണം ലഭിക്കുന്നത് ബി.ജെ.പി.,-കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. പോലീസിന്റെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണമായ മാറ്റമുണ്ടായില്ലെങ്കില്‍ രാഷ്ട്രീയ ശത്രുക്കള്‍ക്ക് ഗുണമായിമാറും. ബി.ജെ.പി.യിലേക്കു ചേക്കേറിയ മംഗലപുരം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ പോലുള്ളവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. പാര്‍ട്ടിനേതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.- പ്രതിനിധികള്‍ പരിഹസിച്ചു. ധനവകുപ്പ് സമ്പുര്‍ണ പരാജയമാണ്. 3േകന്ദ്രം സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വെറുതേ പരിഭവം പറഞ്ഞ് നടക്കുകയാണ് ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരില്‍ കിഫ്ബി പോലുള്ള പദ്ധതികള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ആരോഗ്യവകുപ്പില്‍ ഒരു മന്ത്രിയുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. പുതിയതലമുറ എന്തുകൊണ്ട് പാര്‍ട്ടിയിലേക്ക് വരുന്നില്ലെന്ന് പരിശോധിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. വൈദ്യുതി, കുടിവെള്ള നിരക്കുകള്‍ കൂട്ടിയതിലും കെട്ടിടനികുതി വര്‍ധിപ്പിച്ചതിലുമെല്ലാം വിമര്‍ശനമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *