തൃശൂർ പൂരം; കണിമംഗലം  ശാസ്‌താവ്  വടക്കുംനാഥന്റെ  സന്നിധിയിലേയ്ക്ക്  പുറപ്പെട്ടു

തൃശൂർ: തൃശൂർ നഗരത്തിലെത്തുന്ന ആദ്യ പൂരക്കാഴ്‌ചയായി കണിമംഗലം ശാസ്‌താവ് വടക്കുംനാഥന്റെ സന്നിധിയിലേയ്ക്ക് പുറപ്പെട്ടു. രാവിലെ ഏഴിന് പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥ സന്നിധിയിലെത്തും. ഇതോടെയാണ് പൂരം തുടങ്ങുന്നത്. ഏഴരയോടെയാണ് തിരുവമ്പാടിയുടെ പുറപ്പാട്. 12 മണിയോടെയാണ് പാരമേക്കാവിന്റെ പുറപ്പാട്.

11.30ന് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. തിരുവമ്പാടിക്ക് ചന്ദ്രശേഖരൻ തിടമ്പേറ്റും. 12.15ന് പാറമേക്കാവിൽ 15 ആനകളുടെ എഴുന്നള്ളിപ്പ് തുടങ്ങും. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഉച്ചയ്ക്ക് രണ്ടോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250 കലാകാരന്മാരുടെ ഇലഞ്ഞിത്തറമേളത്തിന് തുടക്കമാവും.വൈകിട്ട് അഞ്ചിന് പാണ്ടിമേളം കൊട്ടി തെക്കോട്ടിറക്കം. കോർപ്പറേഷന് മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും.

അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും. തുടർന്ന്,​ ജനസാഗരത്തെ ആനന്ദത്തിലാറാടിച്ച് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴരയോടെ ഭഗവതിമാർ മടങ്ങും. നാളെ പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയും.ഘടകപൂരങ്ങളുടെ വരവിന് മുന്നോടിയായി തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാവിലെ ആറ് മുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. പൂരം അവസാനിക്കുന്നതുവരെ വാഹനങ്ങളെ റൗണ്ടിലേയ്ക്ക് കടത്തിവിടില്ല. സ്വകാര്യ വാഹനങ്ങൾക്ക് റൗണ്ടിന്റെ ഔട്ടർ റിംഗ് വരെയാണ് പ്രവേശനാനുമതി.

Leave a Reply

Your email address will not be published. Required fields are marked *