ടിപി കേസ് പ്രതികൾക്ക് ജയിലിൽ സുഖസൗകര്യമൊരുക്കി; ഡിഐജി എം കെ വിനോദ് കുമാർ

തിരുവനന്തപുരം: ടിപി കേസിലെ കൊടി സുനിയടക്കമുള്ള പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങളൊരുക്കാൻ ജയിൽ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. സുനിയുടെ ക്വട്ടേഷന്റെ തെളിവുകൾ നശിപ്പിക്കാനും വിനോദ് കുമാർ കൂട്ടുനിന്നു. ഒരുമാസം വിനോദിന്റെ അക്കൗണ്ടിലേയ്ക്ക് 35 ലക്ഷം രൂപയും ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് 40 ലക്ഷവും എത്തിയതായും വിജിലൻസ് കണ്ടെത്തി. പണം വാങ്ങി വിനോദ് കുമാർ ചട്ടവിരുദ്ധമായി പരോളുകൾ അനുവദിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ടിപി കേസ് പ്രതികളിൽ നിന്ന് വിനോദ് കുമാർ വൻതുക കൈപ്പറ്റിയതായാണ് എക്‌സൈസ് പറയുന്നത്. കൊടി സുനിയെ നിരന്തരമായി ജയിലിൽ സന്ദർശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടിൽ നിന്നാണ് കൈക്കൂലി വിനോദ് കുമാറിന് കൈമാറിയത്. ജയിലിൽ നിന്നും വിനോദ് കുമാറിനെ മറ്റൊരു പ്രതിയായ അണ്ണൻ സിജിത്ത് വിളിച്ചു. പരോളിന് പുറത്തിറങ്ങിയതിനുപിന്നാലെ ഗൂഗിൾ പേ വഴിയും പണം കൈമാറി.
കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് സൗകര്യമൊരുക്കാനും ഡിഐജി പണം വാങ്ങി. ലഹരിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന മറ്റൊരു പ്രതിയിൽ നിന്നും പണം കൈപ്പറ്റി. ഇത്തരത്തിൽ ഒരു മാസം മാത്രം ശമ്പളം കൂടാതെ അക്കൗണ്ടിലേയ്ക്ക് വന്നിരിക്കുന്നത് 35 ലക്ഷം രൂപയാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
വിനോദ് കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് 40,80000 രൂപയാണ് വന്നത്.വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥൻ വഴിയും വിനോദ് കുമാർ പണം വാങ്ങിയിട്ടുണ്ട്. ഇയാളുടെ മൊഴിയും മറ്റൊരു ജയിൽ സൂപ്രണ്ടിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. വിയ്യൂർ ജയിലിൽ നിന്ന് സുനി പുറത്തേയ്ക്ക് വിളിച്ച ഫോൺ പിടിച്ചെടുക്കാൻ നേരത്തെ വിയ്യൂർ ജയിൽ സൂപ്രണ്ടായിരുന്ന വിനോദ് കുമാറിനോട് അന്നത്തെ ജയിൽ മേധാവിയായിരുന്ന ആർ ശ്രീലേഖ ആവശ്യപ്പെട്ടു.
എന്നാൽ ഫോൺ പിടിച്ചെടുക്കുന്നതിന് പകരം വിനോദ് കുമാർ ഫോൺ മുക്കുകയാണ് ചെയ്തത്. ഇതിൽ ജയിൽ മേധാവി വിശദീകരണം തേടിയെങ്കിലും പിന്നീട് ഉന്നത സമ്മർദ്ദംമൂലം തുടർനടപടികൾ മരവിപ്പിച്ചു. പല ഉന്നത ബന്ധങ്ങളും പുറത്തുപോകുമെന്നുള്ളതിനാലാണ് വിനോദ് കുമാർ തൊണ്ടിമുതൽ നശിപ്പിച്ചതെന്ന ആരോപണം മുൻപ് ഉയർന്നിരുന്നു. ആലപ്പുഴയിലെയും കണ്ണൂരിലെയും സിപിഎം നേതാക്കളുമായി വിനോദ് കുമാറിന് അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്.