മൂന്നുവയസുകാരന്‍റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ, പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ

പാലക്കാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍റെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ വിരലിന്‍റെ പകുതിയോളം നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവർക്കൊപ്പം വരാന്തയിൽ കളിക്കുന്നതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രക്തംവാർന്ന കൈയുമായി കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് പ്രതിരോധ വാക്സിൻ നൽകി 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. വിരലിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.