പാലാ നിയമസഭാ മണ്ഡലം ഇത്തവണയും തനിക്കൊപ്പം തന്നെയായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പൻ

കോട്ടയം: പാലാ നിയമസഭാ മണ്ഡലം ഇത്തവണയും തനിക്കൊപ്പം തന്നെയായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പൻ. കഴിഞ്ഞ തവണത്തേക്കാള്‍ ആയിരം വോട്ടെങ്കിലും കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്നും മാണി സി കാപ്പൻ മണ്ഡലത്തിന്റെ വികസനത്തിന് ജോസ് കെ മാണി തുരങ്കം വെച്ചുവെന്നും മാണി സി കാപ്പൻ തുറന്നടിച്ചു. സർക്കാർ പദ്ധതികൾ മണ്ഡലത്തിലെത്തിക്കാതിരിക്കാൻ ജോസ് കെ മാണി ശ്രമിച്ചു.
പാർലമെൻ്റ് അംഗമായ ജോസ് കെ മാണിയുടെ മത്സരം ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കുന്നതാണെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിനെയും മാണി സി കാപ്പൻ പരിഹസിച്ചു. 25000 ലധികം ഭൂരിപക്ഷമെന്ന ഷോണ്‍ ജോര്‍ജിന്റെ അവകാശവാദം 2026 ലെ വലിയ തമാശയാണെന്നും അപ്പൻ ആനക്കാരനാണെന്ന് കരുതി മകന് തഴമ്പുണ്ടാകുമോയെന്നും മാണി സി കാപ്പൻ പരിഹസിച്ചു.
സഭകൾക്ക് ആളുകളെ തിരിച്ചറിയാൻ കഴിവുണ്ടെന്നും അവർ തീരുമാനിച്ചു കഴിഞ്ഞുവെന്നും കതിരിൽ വളം വച്ചിട്ട് കാര്യമില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. ഇത്തവണ പാലായിൽ ശക്തമായ ത്രികോണ പോരാണ് നടക്കുന്നത്. യുഡിഎഫിനായി നിലവിലെ എംഎൽഎയായ മാണി സി കാപ്പൻ വീണ്ടുമിറങ്ങുമ്പോള്‍ എൽഡിഎഫിനായി ജോസ് കെ മാണിയും എൻഡിഎയ്ക്കായി ഷോണ്‍ ജോര്‍ജുമാണ് മത്സര രംഗത്തുള്ളത്.