ഐസി ബാലകൃഷ്ണനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍: ശുപാര്‍ശ കത്ത് കിട്ടിയിരുന്നുവെന്ന് സ്ഥിരീകരിച്ച് മുന്‍ ബാങ്ക് ചെയര്‍മാന്‍

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് കൂടുതല്‍ കുരുക്കിലേക്ക്. നിയമനം ആവശ്യപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ കത്ത് നല്‍കിയിരുന്നുവെന്ന് സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ. സണ്ണി ജോര്‍ജ് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ കത്ത് കിട്ടി എന്നത് സത്യമാണെന്നും 2021ല്‍ ബാങ്ക് ചെയര്‍മാനായിരുന്ന ഡോ. സണ്ണി പറഞ്ഞു. കത്ത് കിട്ടിയെങ്കിലും സാമ്പത്തിക ഇപടാകുല്‍ പിന്നില്‍ ഉണ്ടോയെന്ന് അറിയില്ല.ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നീക്കം.

സാധാരണ ഗതിയില്‍ ഭരണസമിതിയുടെ പാര്‍ട്ടി ഏതാണോ അവരില്‍ നിന്ന് ഇത്തരത്തില്‍ ശുപാര്‍ശ ലഭിക്കാറുണ്ട്. എന്നാല്‍, ശുപാര്‍ശ പ്രകാരമല്ല നിയമനം നടന്നതെന്നും മുന്‍ ബാങ്ക് ചെയര്‍മാന്‍ പറഞ്ഞു. അതേസമയം, ഐസി ബാലകൃഷ്ണന്‍ ശുപാര്‍ശ കത്ത് നല്‍കിയ കുടുംബവും പ്രതികരണവുമായി രംഗത്തെത്തി. റാങ്ക് ലിസ്റ്റില്‍ ഉണ്ടായിട്ടും അര്‍ബന്‍ ബാങ്ക് ജോലി തരാന്‍ തയ്യാറായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. ജോയിന്റ് രജിസ്ട്രാറുടെ അനുകൂല റിപ്പോര്‍ട്ട് ഉണ്ടായിട്ടും ബാങ്ക് ജോലി തന്നിരുന്നില്ല. ഇതോടെയാണ് എംഎല്‍എ ഐസി ബാലകൃഷ്ണനെ സമീപിച്ചതെന്ന് കുടുംബം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *