ഉന്നാവ് ബലാത്സംഗക്കേസ്: അതിജീവിത സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കും. പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ജീവപര്യന്തം ശിക്ഷയാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ കുല്‍ദീപ് നല്‍കിയ അപ്പീലില്‍ തീരുമാനമാകുന്നതുവരെ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേസ് അന്വേഷിച്ച സിബിഐയും തീരുമാനിച്ചിട്ടുണ്ട്. കോടതി ഉത്തരവ് ലഭിച്ച ഉടന്‍ സുപ്രീംകോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കുമെന്ന് സിബിഐ വക്താവ് അറിയിച്ചു. ഈ കേസില്‍ സിബിഐ സമയബന്ധിതമായി മറുപടികളും രേഖാമൂലമുള്ള വാദങ്ങളും സമര്‍പ്പിച്ചിരുന്നുവെന്നും വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബലാത്സംഗക്കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അതിജീവിത ഇന്ത്യ ഗേറ്റിനു സമീപം പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം അതിജീവിതയെയും അവരുടെ അമ്മയെയും ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. അതിജീവിതക്കു നേരെയുണ്ടായ പൊലീസ് നടപടിയെ രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.