ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്താനുള്ള നടപടികളുമായി യുഎസ് മുന്നോട്ട്

വാഷിങ്ടൻ∙ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്താനുള്ള നടപടികളുമായി യുഎസ് മുന്നോട്ട്. അധികതീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി വിശദീകരിച്ച് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ഉടമ്പടിക്കുള്ള ശ്രമങ്ങൾ തടസ്സപ്പെട്ടതോടെ, കടുത്ത നികുതികൾ നടപ്പിലാക്കാനുള്ള വൈറ്റ് ഹൗസിന്റെ നീക്കത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.

നാളെ അര്‍ധരാത്രിക്കുശേഷം ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് പുതിയ നികുതി നിരക്കുകള്‍ ബാധകമായിരിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്കുള്ള തീരുവ യുഎസ് വര്‍ധിപ്പിച്ചത്. തീരുവ വര്‍ധിപ്പിച്ചതിനെ അന്യായവും നീതിരഹിതവുമെന്ന് വ്യക്തമാക്കിയ ഇന്ത്യ, രാജ്യതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.

കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും താല്‍പര്യങ്ങളില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. നാളെയാണ് അധിക തീരുവ നിലവില്‍ വരുന്നത്. തീരുവ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഓഗസ്റ്റ് ആറിനാണ് 25% പകരം തീരുവ ഇരട്ടിയാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുവ പ്രഹരം ഏല്‍പിച്ചത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലായിരുന്നു മൊത്തം തീരുവ 50 ശതമാനമാക്കിയത്. ഇതോടെ യുഎസ് ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറി.