ഇസ്രയേലിനും ഇറാനുമെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : ഇസ്രയേലിനും ഇറാനുമെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും വെടിനിറുത്തൽ കരാർ ലംഘിക്കുന്നതായി ട്രംപ് ആരോപിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ നീക്കത്തെ ട്രംപ് വിമർശിച്ചു. ഇസ്രയേൽ,​ ആ ബോംബുകൾ ഇടരുത്,​ അങ്ങനെ ചെയ്താൽ അത് വെടിനിറുത്തൽ കരാർ ലംഘനമാകും. പൈലറ്റുമാരെ ഇപ്പോൾ തന്നെ തിരിച്ചുവിളിക്കാനും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മിൽ വെടിനിറുത്തൽ കരാർ നിലവിൽ വന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു . ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇറാൻ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല. വെടിനിറുത്തൽ കരാർ ലംഘിച്ചതിൽ താൻ അസന്തുഷ്ടനാണെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കരാർ അംഗീകരിച്ച് ഉടൻതന്നെ അതിൽ നിന്ന് പിൻവാങ്ങിയതിൽ ഇസ്രയേലിനോടുള്ള അതൃപ്തിയും അദ്ദേഹം പങ്കുവച്ചു.

നെതർലാൻഡ്സിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ വാഷിംഗ്ടണിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.അതേസമയം വെടിനിറുത്തൽ കരാർ ലംഘിച്ച് ഇറാൻ മിസൈലുകൾ തൊടുത്തതിനെ തുടർന്നാണ് ടെഹ്റാൻ ആക്രമിക്കാൻ നിർദ്ദേശം നൽകിയതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് പറഞ്ഞിരുന്നു.

ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധിച്ചതായും ഐ.ഡി.എഫ് അറിയിച്ചിരുന്നു. എന്നാൽ ഇസ്രയേലിന്റെ ആരോപണം ഇറാൻ നിഷേധിച്ചു,​ വെടിനിറുത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.