കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിയുമായി വി സി ; ശമ്പളം തടയാൻ ഉത്തരവിട്ടു

കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ വിസി മോഹനൻ കുന്നുമ്മൽ കടുത്ത നടപടികൾ സ്വീകരിച്ചു.സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് നിർദേശം നൽകി. സർക്കാർ കാര്യങ്ങൾ ഒത്തുതീർക്കാൻ ശ്രമിക്കുമ്പോഴാണ് വിസി വിട്ടുവീഴ്ച കൂടാതെ ഈ നടപടി സ്വീകരിച്ചത്.നേരത്തെ രജിസ്ട്രാറിന്റെ ഓഫീസ് അടയ്ക്കാനും കാർ ഗാരേജിൽ ഇടാനും വിസി ഉത്തരവിട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കിയില്ല.
സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിലെ പ്രശ്നങ്ങളാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം. കഴിഞ്ഞ ജൂലൈ രണ്ടിനാണ് വിസി രജിസ്ട്രാറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. എന്നാൽ ജൂലൈ ആറിന് സിൻഡിക്കേറ്റ് അംഗങ്ങൾ അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കുകയും രജിസ്ട്രാറുടെ ചുമതല വീണ്ടും ഏറ്റെടുത്തതായി യൂണിവേഴ്സിറ്റി ഉത്തരവ് ഇറക്കുകയായിരുന്നു. ഇതോടെയാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള പോര് കനത്തത്.