നിലപാട് മാറ്റി വി ഡി സതീശൻ ; പി വി അൻവറിനെ ഉടൻ മുന്നണിയിലെടുക്കും

തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ നീണ്ടു പോകുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അതൃപ്തി. വിഷയത്തിൽ ഇനിയും ചർച്ച വേണമെന്ന നിലപാടിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിൽക്കുമ്പോൾ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. ഇക്കാര്യത്തിലെ അതൃപ്തി സതീശൻ നേതാക്കളെ അറിയിച്ചു. പി വി അൻവറിനെ അസോസിയേറ്റ് അംഗമാക്കാനായിരുന്നു നീക്കം. എന്നാൽ അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാണ് സതീശൻ ഉന്നയിക്കുന്ന ആവശ്യം.

കെപിസിസി നിലപാടിനെ തുടർന്നാണ് തീരുമാനം വൈകുന്നതെന്നും വിഷയത്തിൽ ഉടൻ തീരുമാനം വേണമെന്നുമാണ് സതീശന്റെ നിലപാട്. അൻവറിനെയും അദ്ദേഹം നയിക്കുന്ന തൃണമൂൽ കോൺഗ്രസിനെയും മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് കൂടുതൽ ചർച്ച വേണമെന്ന് ഇന്നലെ ചേർന്ന നേതൃയോഗത്തിൽ സണ്ണി ജോസഫ് പറഞ്ഞിരുന്നു. എന്നാൽ നേതാക്കൾ തമ്മിൽ ധാരണയിലെത്തിയ വിഷയത്തിൽ യുഡിഎഫ് യോഗത്തിൽ ഇങ്ങനെയൊരു നിലപാട് സണ്ണി ജോസഫ് സ്വീകരിച്ചതിൽ സതീശന് അതൃപ്തിയുണ്ട്.

ഇന്ന് ചേരുന്ന കെപിസിസിയുടെ നേതൃയോഗത്തിൽ അൻവറിന്റെ മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്നാണ് വിവരം. എന്നാൽ ഈ യോഗത്തിൽ നിന്ന് വി ഡി സതീശൻ വിട്ടുനിൽക്കും. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.