ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവെന്ന് വി.ഡി സതീശന്‍

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ലോകായുക്ത ഉത്തരവ് ലോകായുക്തയെ ഭീഷണിപ്പെടുത്തിയെന്ന തോന്നലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് .വി.ഡി സതീശന്‍
ഉത്തരവ് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ വിശ്വാസ്യത മുഴുവന്‍ തകര്‍ക്കുന്നതാണ് വിധിയെന്നും വാദം പൂര്‍ത്തിയാശേഷം വിധിവരാന്‍ ഒരുകൊല്ലത്തോളം താമസിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കെ അദ്ദേഹം പറഞ്ഞു.

അഴിമതിനിരോധന സംവിധാനത്തെക്കുറിച്ച് ആളുകള്‍ക്കുള്ള മുഴുവന്‍ വിശ്വാസവും തകര്‍ന്നു. വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷമാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുന്നത്. ഹൈക്കോടതി ഇടപെട്ടില്ലെങ്കില്‍ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല. ഒരുകാലത്തും പുറത്തുവരാത്തൊരു വിധിയായി ഇത് മാറുമായിരുന്നു. രണ്ടുപേരുടേയും ഭിന്നാഭിപ്രായം അത്ഭുതപ്പെടുത്തുന്നു.

ഇത് യഥാര്‍ത്ഥത്തില്‍ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് എന്നാണ് എനിക്കു പറയാനുള്ളത്. മുഖ്യമന്ത്രിയുടെ അറിവോടു കൂടി അന്ന് മന്ത്രിയായിരുന്ന കെ ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കേസിന്റെ വിധിയെ പേടിച്ചാണ് ഭേദഗതി ബില്ലുമായി മുഖ്യമന്ത്രി നിയമസഭയില്‍ വന്നത്. അത് ഗവര്‍ണര്‍ ഒപ്പുവച്ചില്ല’-. പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *