നിർധന രോഗിയ്ക്ക് മെഡി.കോളേജിൽ അതി സങ്കീർണ ശസ്ത്രക്രിയ

തിരുവനന്തപുരം:  കാൽസിഫിക് കൊറോണറി സ്റ്റിനോസിസ് എന്ന അതി തീവ ഹൃദ്രോഗം ബാധിച്ച നിർധനനായ രോഗിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ ലഭിച്ചത് പുതുജീവിതം. സ്വകാര്യ ആശുപത്രികളിൽ  ഏഴുലക്ഷം രൂപയിലധികം ചെലവു വരുന്ന ചികിത്സ ആരോഗ്യ മന്ത്രി ഇടപെട്ട് സാമൂഹ്യ സുരക്ഷാ മിഷന്റെ സഹായത്തോടെ തീർത്തും സൗജന്യമായാണ് ലഭിച്ചത്.

ഹൃദയ ധമനികളിലെ  തടസ്സങ്ങൾ മൂലം  കഠിനമായ നെഞ്ചുവേദനയെ തുടർന്നാണ്  അഞ്ചുതെങ്ങ് സ്വദേശിയായ 65 കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാധാരണ നിലയിൽ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയാണ് വേണ്ടിയിരുന്നത്.  എന്നാൽ ഓപ്പൺ ഹാർട്ട് സർജറിയ്ക്കോ സാധാരണ നിലയിലുള്ള ആൻജിയോപ്ലാസ്റ്റിയോ ചെയ്യാൻ കഴിയുന്ന ആരോഗ്യസ്ഥിതിയിലായിരുന്നില്ല രോഗി. രക്തധമനികളിൽ കാത്സ്യം പാറ പോലെ കട്ടപിടിച്ചിരുന്നതാണ് കാരണം.  തുടർന്നാണ് ബലൂൺ കടത്തി കാത്സ്യം പൊടിക്കുന്ന  ഇൻട്രോവാസ്കുലാർ ലിത്തോട്രിക്സ് എന്ന ചികിത്സാ രീതി അവലംബിച്ചത്. എന്നാൽ വൻ സാമ്പത്തികച്ചെലവ് വരുന്ന ചികിത്സ നടത്താനുള്ള സാമ്പത്തിക ശേഷി രോഗിയ്ക്കുണ്ടായിരുന്നില്ല. തുടർന്ന്  ഡോക്ടർമാർ ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്റെ നേതൃത്വത്തിൽ രോഗിയുടെ അവസ്ഥ ആരോഗ്യ മന്ത്രി വീണാ ജോർജിനെ അറിയിച്ചു. മന്ത്രിയുടെ സത്വര ഇടപെടലിനെ തുടർന്ന് സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തിരം ചികിത്സ പൂർണമായും സൗജന്യമാക്കുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു. ചികിത്സയ്ക്കുള്ള ബലൂണിനു മാത്രം ജി എസ് ടി ഉൾപ്പെടെ മൂന്നു ലക്ഷത്തോളം രൂപയാണ് വേണ്ടിയിരുന്നത്. ചികിത്സ സൗജന്യമായി നൽകാൻ മന്ത്രിയുടെ നിർദേശം വന്നതോടെ ചൊവ്വ പകൽ ശസ്ത്രക്രിയ നടന്നു. ആദ്യം കല്ലുപൊടിച്ച ശേഷം  ആൻജിയോപ്ലാസ്റ്റി നടത്തി.     ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിച്ചു  വരുന്നു. രണ്ടു ദിവസത്തിനുള്ളിൽ രോഗിയ്ക്ക് ആശുപത്രി വിടാനാകും.

മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി പ്രൊഫ കെ ശിവപ്രസാദ്, പ്രൊഫ പ്രവീൺ, ഡോ  ലക്ഷ്മിതമ്പി, ഡോ സിംന, ഡോ രതീഷ്, അമ്പാടി, ഡോ നാഗേന്ദ്രൻ, ടെക്നീഷ്യൻമാരായ കിഷോർ കുമാർ, ആർ ജയകൃഷ്ണ,  അഞ്ജന, സ്റ്റാഫ് നേഴ്സുമാരായ രാജലക്ഷ്മി, ആനന്ദ്  എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.

ചിത്രം:കാൽസിഫിക് കൊറോണറി സ്റ്റിനോസിസ് എന്ന അതി തീവ ഹൃദ്രോഗം ബാധിച്ച രോഗിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *