മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കും; ധനസഹായം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: കരുര്‍ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേര്‍ മരിച്ച സംഭവത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് വിജയ് കുറിച്ചു.

വിജയ്‌യുടെ കുറിപ്പ്
‘കരുറില്‍ ഇന്നലെ സംഭവിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സും ഹൃദയവും അതിയായ ദുഃഖത്താല്‍ നിറയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഈ കഠിനമായ ദുഃഖത്തില്‍, എന്റെ ഹൃദയത്തില്‍ അനുഭവിക്കുന്ന വേദന വാക്കുകളാല്‍ പ്രകടിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ കണ്ണുകളും മനസും ദുഃഖത്താല്‍ മൂടിയിരിക്കുന്നു.

ഞാന്‍ കണ്ടുമുട്ടിയ എല്ലാവരുടെയും മുഖങ്ങള്‍ എന്റെ മനസ്സില്‍ മിന്നിമറയുന്നു. സ്‌നേഹവും കരുതലും കാണിക്കുന്ന പ്രിയപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം കൂടുതല്‍ തളരുന്നു. എന്റെ പ്രിയപ്പെട്ടവരേ… നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിലുള്ള നിങ്ങളുടെ ദുഃഖത്തില്‍ വിവരിക്കാനാവാത്ത വേദനയോടെ ഞാന്‍ അനുശോചനം അറിയിക്കുന്നു. ഈ അതിരില്ലാത്ത ദുഃഖത്തില്‍ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് ഞാനുമുണ്ട്.

ഇതൊരു നികത്താനാവാത്ത നഷ്ടമാണ്. ആര് ആശ്വസിപ്പിച്ചാലും പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എങ്കിലും നിങ്ങളുടെ കുടുംബത്തിലെ ഒരംഗം എന്ന നിലയില്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ നഷ്ടത്തിന് മുന്നില്‍ ഈ തുക തുച്ഛമാണെന്ന് എനിക്കറിയാം. എങ്കിലും, ഈ നിമിഷം നിങ്ങളുടെ കുടുംബാംഗം എന്ന നിലയില്‍, കനത്ത ഹൃദയത്തോടെ നിങ്ങളുടെ അരികില്‍ നില്‍ക്കേണ്ടത് എന്റെ കടമയാണ്.

അതുപോലെ, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നമ്മുടെ പ്രിയപ്പെട്ടവരെല്ലാം വേഗത്തില്‍ സുഖം പ്രാപിച്ച് വീട്ടിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ചികിത്സയിലുള്ള നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഞങ്ങളുടെ തമിഴക വെട്രി കഴകം ഉറപ്പാക്കുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു. ദൈവകൃപയാല്‍ നമുക്ക് ഇതില്‍ നിന്നെല്ലാം കരകയറാന്‍ ശ്രമിക്കാം.’