മലപ്പുറം: മലപ്പുറം ഊർങ്ങാട്ടേരിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ ആനയെ കാട്ടിലേക്ക് തുരത്താൻ കുങ്കിയാനകളെത്തി. രണ്ട് കുങ്കിയാനകളാണ് വയനാട്ടിൽ നിന്നെത്തിയത്. ഇന്നലെ 21 മണിക്കൂർ കിണറിനുള്ളിൽ കഴിഞ്ഞതിന് ശേഷം രാത്രി 10 മണിയോടെയാണ് കാട്ടാനയെ കരകയറ്റിയത്. കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്.
കിണറ്റിൽ നിന്നും കയറ്റിവിട്ട ആന വനത്തിന്റെ അതിർത്തി ഭാഗത്തോ കൃഷിയിടത്തിലോ നിൽക്കുന്നുണ്ടെങ്കിൽ ആനയെ വനത്തിനുള്ളിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ഇതിന് വേണ്ടിയാണ് സുരേന്ദ്രൻ, വിക്രം എന്നീ കുങ്കിയാനകളെ എത്തിച്ചിരിക്കുന്നത്.
വയനാട് മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനകളെത്തിയിരിക്കുന്നത്. ആനയെ വനത്തിനകത്തേക്ക് തുരത്തിയില്ലെങ്കിൽ ആന വീണ്ടും തിരിച്ചെത്തി കൃഷിയിടം നശിപ്പിക്കാനിടയുണ്ട്. കർഷകരുടെ ആശങ്ക പരിഹരിക്കുന്നതിനും വേണ്ടിയാണിത്. അൽപസമയത്തിനകം കുങ്കിയാനകൾ ദൗത്യമാരംഭിക്കും