വിനീത വധക്കേസ്; രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനാണ് സ്വര്‍ണ മാല തട്ടിയെടുക്കാനായി വിനീതയെ വധിച്ചതെന്നാണ് കണ്ടെത്തല്‍. കേസില്‍ കോടതി വിധി പ്രസ്താവിച്ചിട്ടില്ല. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോര്‍ട്ട് അടക്കമാണ് തേടിയത്.

അമ്പലമുക്ക് കുറവന്‍കോണം റോഡിലെ അലങ്കാര ചെടി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന വിനീതയെ രാജേന്ദ്രന്‍ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 2022 ഫെബ്രുവരി ആറിനായിരുന്നു സംഭവം. വിനീതയുടെ സ്വര്‍ണമാല ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയത്. വിനിതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ സ്വര്‍ണമാലയുമായി രക്ഷപ്പെട്ട പ്രതിയെ 2022 ഫെബ്രുവരി 11 ന് തിരുനല്‍വേലിക്ക് സമീപമുള്ള കാവല്‍ കിണറില്‍ നിന്നുമാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

തമിഴ്‌നാട്ടില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബര്‍ ഫോറന്‍സിക് തെളിവുകളും, സാഹചര്യ തെളിവുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേസില്‍ 96 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി ഉള്‍പ്പടെ 68 ലക്ഷ്യം വകകളും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *