കേരളത്തില്‍ വിഐപി സുരക്ഷയുടെ പേരില്‍ മനുഷ്യാവകാശ ലംഘനം; ലോക്സഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ്

ദില്ലി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കെപിസിസി പ്രസിഡന്റ് കൂടിയായ കണ്ണൂര്‍ എംപി കെ സുധാകരന്റെ അടിയന്തിര പ്രമേയ നോട്ടീസ്. വിഐപി സുരക്ഷയുടെ പേരില്‍ കേരളത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് കെ സുധാകരന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ വിമര്‍ശിക്കുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണര്‍ കെഇ ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. ഈ മാസം 22 വരെയാണ് സമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേരുന്ന സമ്മേളനത്തില്‍ 19 ബില്ലുകള്‍ അവതരിപ്പിക്കും. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വച്ചേക്കും. മഹുവ മൊയ്ത്രയെ സഭയില്‍ നിന്ന് പുറത്താക്കണമെന്നുള്ള റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷം, ഏജന്‍സിയുടെ വാദം തള്ളും.

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷവും ഇന്ത്യയുടെ നിലപാടും സഭാനടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രനും ബെന്നി ബഹന്നാനും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഖത്തറില്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ ചര്‍ച്ച ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അഴിമതി ആരോപണത്തില്‍ തമിഴ്‌നാട്ടിലും രാജസ്ഥാനിലും ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതില്‍ ചര്‍ച്ച ആവശ്യപ്പെട്ട് മാണിക്യം ടാഗോര്‍ എം പി യും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *