“വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് ഉമ്മൻചാണ്ടി വിചാരിച്ചതുകൊണ്ടുമാത്രം”; കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി കോവളം എംഎൽഎ

കോട്ടയം: വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ഇന്ന് നടക്കാനിരിക്കെ കോവളം എം എൽ എ എം വിൻസെന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം പുതുപ്പള്ളിയിലെത്തിയത്. കല്ലറ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എം എൽ എ അടക്കമുള്ളവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് ഉമ്മൻചാണ്ടി വിചാരിച്ചതുകൊണ്ടുമാത്രമാണ്. പദ്ധതി ഉമ്മൻ ചാണ്ടിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് ജനത്തിന് അറിയാം. അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നത്. റോഡ്, റെയിൽ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടില്ലെന്നും എം എൽ എ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.അതേസമയം, തുറമുഖം രാജ്യത്തിന് സമർപ്പിക്കാനായി രാവിലെ പത്തരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞത്തെത്തും.
ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ് പോർട്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സജി ചെറിയാൻ,മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പിമാരായ ശശിതരൂർ, അടൂർ പ്രകാശ്,എ.എ.റഹീം,എം.വിൻസെന്റ് എം.എൽ.എ,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മേയർ ആര്യ രാജേന്ദ്രൻ, അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.