‘ട്രംപിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കില്ല, ഇറാന്റെ എല്ലാ ആണവകേന്ദ്രങ്ങളും തകർക്കും

ജെറുസലേം: ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ആണവക്കരുത്ത് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് തന്റെ രാജ്യത്തിന് പിന്തുണ നൽകിയാലും ഇല്ലെങ്കിലും ഇറാന്റെ എല്ലാ ആണവകേന്ദ്രങ്ങളും തകർക്കാൻ ഇസ്രയേലിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോർഡോയിലെ ഭൂഗർഭ ആണവകേന്ദ്രങ്ങൾ ഉൾപ്പടെയുളള ഇറാനിയൻ കേന്ദ്രങ്ങൾ തകർക്കാൻ യുഎസിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിന്റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റുമെന്ന് കാൻ പബ്ലിക്ക് ബ്രോഡ്കാസ്റ്ററിന് അനുവദിച്ച അഭിമുഖത്തിൽ ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലുമായി പങ്കുചേരാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോയെന്നത് പൂർണമായും അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ നതാൻസിലുള്ള സമ്പുഷ്ടീകരണ കേന്ദ്രം, ടെഹ്റാന് ചുറ്റുമുള്ള സെൻട്രിഫ്യൂജ് വർക്ക്ഷോപ്പുകൾ, ഇസ്ഫഹാനിലെ ഒരു ആണവ കേന്ദ്രം, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളിൽ
ഭൂരിഭാഗവും എന്ന് സൈന്യം വിലയിരുത്തുന്ന സ്ഥലങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.ഇതിനിടയിൽ ഇന്ന് പുലർച്ചെ കാസ്പിയൻ കടലിലെ റാഷ്ത് നഗരത്തിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നഗരത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന റാഷ്റ്റ്സ് ഇൻഡസ്ട്രിയൽ സിറ്റിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യാൻ ഇസ്രയേൽ സൈന്യം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു. ആക്രമണം തുടങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ട്രംപിന്റെ ഉത്തരവ് ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കാൻ സജ്ജമാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് അറിയിച്ചു. തലസ്ഥാനമായ ടെഹ്റാൻ അടക്കം ഇറാനിയൻ നഗരങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ട പലായനം തുടങ്ങി. ഫോർഡോയെ ലക്ഷ്യമിട്ടായിരിക്കും യുഎസ് ആക്രമണമെന്നാണ് സൂചനകൾ. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ ജീവിച്ചിരിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിച്ചു.
ബീർഷേബയിലെ സൊറോക ആശുപത്രിയിൽ ഇറാന്റെ മിസൈൽ പതിച്ചതാണ് പ്രകോപനമായത്. 30ലേറെ പേർക്ക് പരിക്കേറ്റിരുന്നു.ആണവ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായാൽ യുഎസ് ആക്രമിക്കില്ല. യുഎസിന്റെ ഭീഷണിക്ക് കീഴടങ്ങില്ലെന്നാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ നിലപാട്. യുഎസ് ഇടപെടൽ പാടില്ലെന്ന് റഷ്യ ആവർത്തിച്ചു. 270 ലേറെ പേർക്കാണ് ഇന്നലെ പുലർച്ചെ ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ പരിക്കേറ്റത്. ഇറാനിൽ അരക്, നതാൻസ് ആണവ കേന്ദ്രങ്ങളിലടക്കം ഇസ്രയേൽ ബോംബിട്ടിരുന്നു.