മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച്’സി ദിവാകരൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധവും അപക്വവുമെന്ന്; ജി ആർ‌ അനിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധവും അപക്വവുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ‌ അനിൽ. ചൂരമീൻ വിവാദത്തിൽ സി ദിവാകരൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും പറയാൻ‌ പാടില്ലാത്തതായിരുന്നെന്ന് മന്ത്രി പറഞ്ഞു. അപക്വമായിട്ടുള്ള, ഒരു രാഷ്‌ട്രീയ നേതാവ് ചിന്തിക്കാൻ പാടില്ലാത്ത, അനവസരത്തിലുള്ള പ്രതികരണമാണ് സി ദിവാകരൻ നടത്തിയതെന്ന് ജി ആർ അനിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘കാരണവന്മാർക്ക് പ്രായമേറുമ്പോഴുണ്ടാകുന്ന ചില സ്വഭാവരീതിയുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം അതായി മാത്രം കണ്ടാൽ മതി. അതിനപ്പുറം വലിയ പ്രാധാന്യം കൊടുക്കേണ്ട വിഷയമില്ല. പാർട്ടിയുടെ മുതിർന്ന നേതാവെന്ന വിശേഷണം നൽകുമ്പോൾ അതിനനുസരിച്ച് പ്രവർത്തനവും പ്രതികരണവും അവരിൽ നിന്നും ഉണ്ടാകേണ്ടതാണ്. അതുണ്ടാകാത്തവർക്ക് പാർട്ടിയും ജനങ്ങളും പ്രാധാന്യം നൽകുന്നുണ്ടോ എന്ന് നോക്കിയാൽ മതി.’

ജി ആർ അനിൽ പറഞ്ഞു.എൽഡിഎഫ് ജാഥയിൽ പിണറായി വിജയനോടൊപ്പം വൈസ് ക്യാപ്ടനായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങളെന്ന് പറഞ്ഞാണ് ഒരു സ്വകാര്യ ചാനലിനോട് ചൂരമീൻ വിവാദ സംഭവം സി ദിവാകരൻ സൂചിപ്പിച്ചത്. ഇത് വലിയ രാഷ്‌ട്രീയ വിവാദമായി. ജാഥക്കിടെ‌ ഒരിക്കൽ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മീൻ കറി കണ്ട് ഇത് ഏതാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചൂര മീനാണെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയി.

ഇതോടെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി ഭയന്ന് വലിയ ആശങ്കയിലായി എന്നാണ് സി ദിവാകരൻ പറഞ്ഞത്.’പിറ്റേന്ന് പാറശാലയിലായിരുന്നു ഭക്ഷണം. അവിടെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം നൽകാനായി പുലർച്ചെ അഞ്ചു മണിക്ക് തന്നെ ജില്ലാ സെക്രട്ടറി പാളയം മാർക്കറ്റിൽ പോയി വലിയ നെയ്മീൻ വാങ്ങി കൊണ്ടുവന്നു. നെയ്മീൻ വിഭവങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി ഏറെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. ‘ അതോടെ നേതാക്കൾക്ക് സമാധാനമായെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു.