നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ്. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഇനിയും സമവായമാകാനുള്ളത് നിരവധി മണ്ഡലങ്ങളിലാണ്. എംപിമാരായ കെ സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന കണ്ണൂരും കോന്നിയും ആദ്യ ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡും ഉറച്ച് നില്‍ക്കുകയാണ്.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. സിറ്റിംഗ് എംഎല്‍എ എം വിന്‍സന്റ് കോവളത്തും മുന്‍ എംഎല്‍എ കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും കളത്തിലിറങ്ങുമ്പോള്‍ ശക്തമായ പ്രാദേശിക എതിര്‍പ്പിനെ മറികടന്ന് രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനും തീരുമാനമായി. നേമം, കഴക്കൂട്ടം എന്നിങ്ങനെ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൊയ്മയുള്ള മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായില്ല.

നേമത്ത് മത്സരിക്കാന്‍ നേതാക്കളില്‍ പലരും താത്പര്യം കാണിക്കാത്തത് പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. അതുപോലെ തന്നെ എറണാകുളം ജില്ലയില്‍ പല മണ്ഡലങ്ങളിലും തര്‍ക്കം തുടരുകയാണ്. പെരുമ്പാവൂരില്‍ നിന്ന് എല്‍ദോസ് കുന്നപ്പള്ളിയെ വെട്ടിയതില്‍ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. എം ലിജുവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനാണ് കെസി വേണുഗോപാലിന് താത്പര്യമെങ്കിലും ഇതിന് വിഡി സതീശന്‍ വഴങ്ങിയിട്ടില്ല.ആറന്‍മുളയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ അബിന്‍ വര്‍ക്കിയെ മത്സരിപ്പിക്കാന്‍ രമേശ് ചെന്നിത്തല സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ പ്രാദേശികമായി അബിനെതിരെ എതിര്‍പ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നേതൃത്വം വഴങ്ങാന്‍ തയ്യാറാകാതിരിക്കുന്നത്. കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗീസ്, ഡിസിസി പ്രസിഡന്റെ എം ഷിയാസ് എന്നിവരില്‍ ആരെന്നതിലാണ് തര്‍ക്കം തുടരുന്നത്.