ശശി തരൂർ എവിടെ, നിലമ്പൂരിൽ കണ്ടതെ ഇല്ല; വിമർശനം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയപ്പോള്‍, പ്രവര്‍ത്തകസമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ താരമുഖമായ ശശി തരൂര്‍ ഒരിക്കല്‍ പോലും നിലമ്പൂരില്‍ പ്രചാരണത്തിന് എത്തിയില്ല.
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്ത മെയ് 26 മുതല്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ജൂണ്‍ 17 വരെയുള്ള, 22 ദിവസമായി നടന്ന ആവേശകരമായ പ്രചാരണത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിനെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ, പാര്‍ട്ടി ദേശീയ നേതൃത്വമോ സമീപിച്ചിട്ടില്ലെന്നാണ് സൂചന. തരൂരിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ശശി തരൂര്‍ നിലമ്പൂരില്‍ വന്നില്ല’ എന്നുമാത്രമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.
പാര്‍ട്ടി നേതൃത്വം തരൂരുമായി ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്, വിദേശ യാത്രയിലായിരുന്നതിനാല്‍ തരൂരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. തരൂര്‍ പ്രചാരണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലമ്പൂരില്‍ അദ്ദേഹത്തെ കണ്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു