കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം;ചെന്നിത്തല

കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല്. കേരളത്തിന്റെ ആരോഗ്യവകുപ്പ് സമ്പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ആശുപത്രികളില്‍ അവശ്യമരുന്നുകളില്ലാതെ ആളുകള്‍ മരിക്കുന്നു. ശസ്ത്രക്രിയകള്‍ സമയത്ത് നടത്താന്‍ കഴിയാതെ ആളുകള്‍ മരിക്കുന്നു. ഇപ്പോഴിതാ ആശുപത്രി കെട്ടിടങ്ങള്‍ തകര്‍ന്നു വീണും ആള്‍ക്കാര്‍ മരിക്കുന്നു.

ലോകത്തിന് മാതൃകയായിരുന്ന കേരളത്തിന്റെ പുകള്‍പെറ്റ ആരോഗ്യമേഖലയുടെ ഇന്നത്തെ ചിത്രമാണ് ഇത്. സിസ്റ്റത്തെ പഴിച്ചിരിക്കുന്ന ഒരു മന്ത്രിയാണ് ഇന്ന് ഈ വകുപ്പ് ഭരിക്കുന്നത്. എന്തിനാണ് കേരളത്തിന് ഇങ്ങനൊരു മന്ത്രി. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ മന്ത്രി രാജി വെച്ചു പോകണം.

തകര്‍ന്ന കെട്ടിടങ്ങള്‍ മഴക്കാലമെത്തുന്നതിനു മുമ്പ് പൊളിച്ചു മാറ്റുക എന്നത് മിനിമം മര്യാദയാണ്. എന്തിനാണ് ആ കെട്ടിടം നിലനിര്‍ത്തിയിരുന്നത് എന്നതു മനസിലാകുന്നില്ല.തകര്‍ന്നു വീണ കെട്ടിടത്തില്‍ ആളില്ലെന്നു രണ്ടു മന്ത്രിമാര്‍ – വാസവനും വീണാ ജോര്‍ജും – ഉറപ്പിച്ചു പറഞ്ഞതു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം ഇത്ര വൈകിയത്. ഒരു പക്ഷേ സമയത്ത് നടന്നിരുന്നെങ്കില്‍ ആ ജീവന്‍ നഷ്ടപ്പെടാതെ രക്ഷിക്കാമായിരുന്നു. നിരുത്തരവാദപരമായി പെരുമാറിയ ഈ രണ്ടു മന്ത്രിമാരും കേരളജനതയോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.