ജനവാസ മേഖലയി നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റും: വനംമന്ത്രി എ.കെ. ശശീന്ദ്രന്‍

സംസ്ഥാനത്ത് ജനവാസ മേഖലകളില്‍ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. പിടികൂടുന്ന വന്യമൃഗങ്ങളെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് മാറ്റുന്നതെന്നും, ഇവയുടെ സംരക്ഷണത്തിനും ചികിത്സയ്ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വന്യമൃഗങ്ങളെ ഉള്‍ക്കാട്ടിലേക്ക് തിരിച്ചയക്കുന്നതാണ് നിലവിലെ രീതി. എന്നാല്‍ അവ വീണ്ടും ജനവാസ മേഖലകളിലേക്ക് മടങ്ങിവരുന്ന സാഹചര്യം എല്ലാവര്‍ക്കും ബോധ്യമാണെന്നും, അതുകൊണ്ടാണ് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണം തടയുന്നതിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായും, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപടികള്‍ ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്യജീവി ആക്രമണങ്ങളില്‍ മരണനിരക്കും പരാതികളും കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.