മോശം അനുഭവം ഉണ്ടായെന്ന് യുവതി മേയറെ വിളിച്ചുപറഞ്ഞു; സ്പായില്‍ മിന്നല്‍ പരിശോധന; അടച്ചുപൂട്ടി

തിരുവനന്തപുരം: തലസ്ഥാനത്തെ സ്പാ കേന്ദ്രത്തില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന. തിരുവനന്തപുരം സ്റ്റാറ്റ്യു ജങ്ഷനിലെ സ്പായിലാണ് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. മോശം അനുഭവം ഉണ്ടായെന്ന് യുവതിയുടെ പരാതിയിലാണ് നഗരസഭയുടെ നടപടി. പരിശോധനയ്ക്ക് പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി സ്പാ അടച്ചുപൂട്ടി.

സ്പായുടെ മറവില്‍ അനാശാസ്യമായ നടപടികള്‍ നടക്കുന്നതായും പലതും ലൈസന്‍സ് ഇല്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയിലുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലാണ് സ്പാ പ്രവര്‍ത്തിക്കുന്നത്. മോശം അനുഭവം യുവതി മേയര്‍ വിവി രാജേഷിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്താന്‍ മേയര്‍ ആവശ്യപ്പെടുകയായിരുന്നു. സ്പാ കേന്ദ്രത്തിന്റെ ലൈസന്‍സ് ഉള്‍പ്പടെ ഹെല്‍ത്ത് വിഭാഗം പരിശോധിച്ചു. ജീവനക്കാര്‍ ആരൊക്കെയാണെന്ന് വിവരങ്ങളും ഉദ്യോഗസ്ഥര്‍ തേടി.

അതേസമയം, തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗക്കേസിലെ ഒളിവിലുള്ള പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. നാലു പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. അന്വേഷണം അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം.