പി.ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജം; ഡി വൈ എഫ് ഐ.

പി.ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജമെന്ന് ഡി.വൈ എഫ് ഐ. ഏകപക്ഷീയമായി ചില മാധ്യമങ്ങള്‍ ഡി വൈ എഫ് യെ അപകീര്‍ത്തിപ്പെടുത്താനായി നടത്തിയ നീക്കത്തെ അപലപിക്കുന്നു. പി.ബിജുവിന്റെ പേര് മാധ്യമങ്ങള്‍ വലിച്ചിഴച്ച് വ്യാജവാര്‍ത്ത നല്‍കുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡി വൈ എഫ് ഐയെ സംബന്ധിച്ച് ഇങ്ങനെയൊരു ആക്ഷേപം കൊടുക്കുമ്പോൾ അതില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നുപോലും നേതൃത്വത്തോട് ചോദിച്ചിട്ടില്ല. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്ന ഹീനമായ തന്ത്രത്തിന്റെ ഭാഗമാണിത്. റെഡ് കെയര്‍ സെന്റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നത്. ഇങ്ങനെയൊരു മന്ദിരം വിഭാവനം ചെയ്യാന്‍ ഡി വൈ എഫ് ഐയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
ഒരു പരാതിയും ഇതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐയ്ക്ക് ലഭിച്ചിട്ടില്ല. ചില മാധ്യമങ്ങള്‍ അവര്‍ക്ക് കിട്ടുന്ന പരാതി എന്ന നിലയില്‍ വാര്‍ത്തകള്‍ കൊടുക്കുകയായിരുന്നു. ഡി വൈ എഫ് ഐയ്ക്ക് ലഭിച്ച ഫണ്ടില്‍ കൃത്യമായി കണക്കുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഉണ്ട്. ഓരോ കണക്കുകളും കൃത്യമായി കയ്യിലുണ്ട്. ഇത് പരസ്യമായി തന്നെ പറയുമെന്നും ഷിജൂഖാന് പറഞ്ഞു.