എഡോസള്‍ഫാന്‍ ഇരകളോടും ദയാബായിയോടും സര്‍ക്കാരിന് ക്രൂരമായ നിലപാട്: പ്രതിപക്ഷ നേതാവ് അദാനിയെ പേടിച്ചിട്ടാണോ വിഴിഞ്ഞം സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താത്തത്?

തിരുവനന്തപുരം :എന്‍ഡോസള്‍ഫാന്‍ ഇരകളോടും അവര്‍ക്കു വേണ്ടി പോരാടുന്ന ദയാബായിയോടും സര്‍ക്കാര്‍ ക്രൂരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സമരം തീര്‍ക്കാന്‍ വേണ്ടി കബളിപ്പിക്കുന്ന തരത്തിലുള്ള രേഖയാണ് ദയാബായിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചര്‍ച്ചയ്ക്ക് പോയ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് കാര്യമായ ധാരണയില്ല സതീശൻ ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കാസര്‍കോട് ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് സമരസമിതി ഉന്നയിക്കുന്നത്. ഇതിന് വേണ്ടിയാണ് പുതുതായി അനുവദിക്കുന്ന എയിംസ് ആശുപത്രിയില്‍ കാസര്‍കോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തണം. നിലവിലുള്ള ആശുപത്രികളില്‍ ന്യൂറോ സംവിധാനം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ വര്‍ഷവും മെഡിക്കല്‍ ക്യാമ്പ് നടത്തി പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2017 ന് ശേഷം പുതിയ മെഡിക്കല്‍ ക്യാമ്പ് നടത്തിയിട്ടില്ല. പുതിയ ഇരകള്‍ ഉണ്ടാകുകയും മരിക്കുകയും ചെയ്യുകയാണ്. മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതില്‍ സര്‍ക്കാരിന് എന്താണിത്ര മടി എന്ന് പ്രതിപക്ഷേ നേതാവ് ചോദിച്ചു. സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണ്. കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള ഡേ കെയര്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയാറാകുന്നില്ല. പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം അവഗണിച്ച് നോക്കാം, പരിഗണിക്കാം എന്നൊക്കെയാണ് മന്ത്രിമാര്‍ പറയുന്നത്. ദയാബായിയെ പോലെ ഒരാള്‍ മഴയും വെയിലും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 16 ദിവസം കിടന്ന ശേഷം മാത്രമാണ് മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് എത്തിയത് അപമാനകരമാണെന്നും സതീശൻ കുറ്റപെടുത്തി.