ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ തീര്‍ത്ഥാടനത്തിന് ആര് അനുമതി നല്‍കിയെന്ന് ഹൈക്കോടതി; അറിയില്ലെന്ന് ദേവസ്വം ബോര്‍ഡ്; ഗുരുതര വിഷയമെന്ന് കേന്ദ്രം

കൊച്ചി: ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സേവനം നൽകുമെന്ന് കാണിച്ച് പരസ്യം നൽകാൻ ആരാണ് അനുവാദം നൽകിയതെന്ന് സ്വകാര്യ കമ്പനിയോട് ഹൈക്കോടതി ചോദിച്ചു. ഹെലി കേരള എന്ന വെബ്സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ചിന്റെ ചോദ്യം. ഹെലികോപ്റ്റർ സേവനം നൽകുന്നതിനോ പരസ്യം നൽകുന്നതിനോ അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രത്യേക സുരക്ഷാ മേഖലയാണ് ശബരിമല ഉൾപ്പെടുന്ന പ്രദേശം എന്നതിനാൽ കമ്പനിക്കെതിരെ എന്തു നടപടി എടുത്തു എന്നായിരുന്നു ദേവസ്വം ബോർഡിനോടുള്ള കോടതിയുടെ ചോദ്യം. സംഭവം അറിഞ്ഞ ശേഷവും എന്തുകൊണ്ടു നടപടി എടുത്തില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പരസ്യത്തിൽ തുടർ നടപടി സ്വീകരിക്കില്ലെന്ന് ഹെലി കേരള കമ്പനി കോടതിയെ അറയിച്ചു. എന്നാൽ പൊലീസ് നടപടി നേരിടുകയാണ് വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി. സംഭവം ഗുരുതര വിഷയമാണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു. സംരക്ഷിത വന മേഖല ഉൾപ്പെടുന്നതായതിനാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടേണ്ടതുണ്ടെന്നു കേന്ദ്രം അറിയിച്ചു. മറുപടി നൽകാൻ കൂടുതൽ സാവകാശം വേണമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
ശബരിമലയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്യാൻ എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. അനധികൃത വാഹനങ്ങൾ പോലും കടത്തിവിടാതിരിക്കാൻ കോടതി ഉത്തരവ് നിലവിലുണ്ടെന്നും സുരക്ഷയെ ബാധിക്കുന്നതാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. അറിവോടെയല്ല പരസ്യം നൽകിയിരിക്കുന്നതെന്ന് ഇന്നലെ കോടതി ഈ വിഷയം പരിഗണനയ്ക്കെടുത്തപ്പോൾ ദേവസ്വം ബോർഡ് അറിയിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ സർവീസ് നടത്തുന്നത് എന്നും കേന്ദ്രത്തോടും കോടതി ആരാഞ്ഞിരുന്നു.