ഗുജറാത്തില്‍ വീശിയടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ രണ്ട് മരണം

ഇരുപത്തിരണ്ടുപേര്‍ക്ക് പരിക്കേറ്റു. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി. മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. ശക്തമായ കാറ്റില്‍ ചിലയിടങ്ങളില്‍ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. കടല്‍ത്തിരകള്‍ മൂന്നുമീറ്ററിലേറെ ഉയര്‍ന്നു.940 ഗ്രാമങ്ങളില്‍ വൈദ്യുതിബന്ധം പൂര്‍ണമായി നിലച്ചു.നിരവധി മൃഗങ്ങളും ചത്തു.

സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോഴും ശക്തമായ മഴ പെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.മുന്ദ്ര, ജാഖുവ, കോട്ടേശ്വര്‍, ലക്പട്ട്, നാലിയ എന്നിവിടങ്ങളിലാണ് മഴ ശക്തമായി പെയ്യുന്നത്. ഇവിടെ കാറ്റിന്റെ വേഗതയും കൂടുതലാണ്. ഇന്ന് ഉച്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാകുമെന്നാണ് കരുതുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളിലൂടെ കടന്ന് ബിപോര്‍ ജോയി കറാച്ചിക്ക് സമീപം പാകിസ്ഥാന്‍ തീരത്ത് എത്തും.അതിനിടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സന്ദര്‍ശിച്ച് ദുരന്തത്തിന്റെ ആഘാതം വിലയിരുത്തി.

ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി. നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂപേന്ദ്ര പട്ടേലുമായി ടെലിഫോണില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.പത്ത് ദിവസത്തിലേറെ അറബിക്കടലിനെ ഇളക്കി മറിച്ച് മാരക ശക്തിയോടെ നീങ്ങിയ ബിപോര്‍ജോയ് കനത്ത മഴയും കാറ്റും വിതച്ച് ഇന്നലെയാണ് ഗുജറാത്ത് തീരത്തേക്ക് കടന്നത്. വൈകിട്ട് ഏഴ് മണിയോടെ കച്ച് ജില്ലയിലെ ജഖൗ തുറമുഖത്തിന് സമീപമാണ് കൊടുങ്കാറ്റ് കരയില്‍ പതിച്ച് തുടങ്ങിയത്. രാത്രി 10 മണിയോടെ വേഗത 125 കിലോമീറ്ററിലെത്തി.പ്രഹര പാതയിലെ സകലതും നശിപ്പിക്കുന്ന കാറ്റഗറി 1 കൊടുങ്കാറ്റാണ് ബിപോര്‍ജോയ്. കച്ച് ജില്ലയില്‍ തീരത്ത് നിന്ന് പത്ത് കിലോമീറ്റര്‍ ഉള്ളിലേക്കുള്ള 120 ഗ്രാമങ്ങളിലെ 46,800 പേരെ ഒഴിപ്പിച്ചു. മൊത്തം ഒരു ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 98 ട്രെയിനുകള്‍ പൂര്‍ണമായും 39 ട്രെയിിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *