കെഎസ്ആര്‍ടിസി ജീവനക്കാരുടെ അച്ചടക്ക നടപടി തള്ളി

തിരുവനന്തപുരം: 2020 ല്‍ മിന്നല്‍ പണിമുടക്ക് നടത്തി തലസ്ഥാനത്ത് മണിക്കൂറുകളോളം ജനജീവിതം ദുരിതത്തിലാക്കിയ കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റവിമുക്തരാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയ 61 ജീവനക്കാര്‍ക്കെതിരായ നടപടി മനേജുമെന്റ് അവസാനിപ്പിച്ചത് യൂണിയനുകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്. ഗതാഗത കുരുക്കിനിടെ കുഴഞ്ഞ വീണ ഒരാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതോടെ മരിച്ചതും വന്‍ ചര്‍ച്ചയായിരുന്നു.

റൂട്ട് മാറി യാത്ര ചെയ്തുവെന്നാരോപിച്ച് സ്വകാര്യബസ്സിനെ തടഞ്ഞ കെഎസ്ആര്‍ടിസി ജീവനക്കരെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിലെടുത്തപ്പോഴാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ബസ്സുകള്‍ റോഡില്‍ നിര്‍ത്തിയിട്ടായിരുന്നു സമരം. നഗരം മണിക്കൂറോളം സ്തംഭിച്ചു. സമരം മറ്റ് ഡിപ്പോകളിലേക്ക് വ്യാപിച്ചതോടെ ജില്ലയില്‍ ജനങ്ങളുടെ യാത്ര സ്തംഭിച്ചു. ഇതിനിടെ കിഴക്കോട്ടയില്‍ വണ്ടികാത്തു നിന്ന കടകംപ്പള്ളി സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞു വീണു.

ഗതാഗതക്കുരുക്കഴിച്ച് പൊലിസ് സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സര്‍ക്കാരിനെയും പൊലിസിനെയും മാനേജുമെന്റിനെയും വെല്ലുവിളിച്ചായിരുന്നു കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. 2020 മാര്‍ച്ച് നാലിന് കസ്റ്റഡിലെടുത്തവരെ ജാമ്യത്തില്‍ വിട്ടയച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്. കുറ്റക്കാര്‍ക്കെതികെ കര്‍ശന നടപടി, നിയവിരുദ്ധമായ ഡ്യൂട്ടി നിര്‍ത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും ഇതൊക്കെയായിരുന്ന അന്നത്തെ ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം.

സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറും റിപ്പോര്‍ട്ട് തേടിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നായിരുന്നു കെഎസ്ആര്‍ടിസി വിജിലന്‍സ്ഡ് ഡയറക്‌റുടെ റിപ്പോര്‍ട്ട്. 140 പേരോട് വിശദീകരണം തേടിയെന്നായിരുന്നു അന്ന് മാനജുമെന്‍് അറിയിച്ചത്. ഇതില്‍ വിശദീകരണം തൃപ്തികരമല്ലാത്ത 61 പേര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം വിജിലന്‍സ് നടത്തി. മണിക്കൂറോളം സര്‍ക്കാരിന് നാണക്കേടുണ്ടാക്കി ജനങ്ങളെ സ്തംഭിച്ച ജീവനക്കാരെ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം കുറ്റവിമുക്തരാക്കി മാനേജുമെന്‍് ഉത്തരവിറക്കി.

വളരെ പഴക്കം ചെന്ന സംഭവമായതുകൊണ്ട് കൂടിയാണ് നടപടി അവസാനിപ്പിച്ചതെന്നാണ് മാനേജ്‌മെന്റ് വിശദീകരണം. സുരേന്ദ്രന്റെ അസ്വാഭാവികമരണത്തിനെടുത്ത കേസും ഒന്നുമായില്ല. ശമ്പളവും-പെന്‍ഷനും മുടങ്ങുന്നതിലും, സ്വിഫ്റ്റ് സര്‍വ്വീസിലും കെഎസ്ആര്‍ടിസി മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളുമായി പരസ്യ ഏറ്റുമുട്ടലിലാണ്. ഇതിനിടെയാണ് കാര്യങ്ങള്‍ ഒന്നു തണുപ്പിക്കാന്‍ കൂടിയാണ് ശാസന പോലുമില്ലാതെ ജീവനക്കാര്‍ക്കുള്ള ക്ലീന്‍് ചിറ്റ്.

 

Leave a Reply

Your email address will not be published. Required fields are marked *