സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിപണിയില്‍ ഒരുമിച്ച് പോയി നോക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു. സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജിആര്‍ അനിലിന്റെ മറുപടി.
മഹാപ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു കളഞ്ഞു. ഈ ആഘാതത്തില്‍ നിന്ന് മനുഷ്യര്‍ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ വര്‍ഷം ധനകാര്യസ്ഥാപനത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജപ്തി നോട്ടീസ് പ്രവഹിച്ച കാലമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിലക്കയറ്റത്തെ ചൊല്ലി നിയമസഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവും മന്ത്രിമാരും. സപ്ലൈകോയും ഹോര്‍ട്ടികോര്‍പ്പും വന്‍ പരാജയമാണെന്നും വിപണി ഇടപെടലിന് തടസം വകുപ്പുതല തര്‍ക്കമാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിനെതിരെ മന്ത്രിമാര്‍ കൂട്ടത്തോടെ എഴുന്നേറ്റു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സംയുക്ത പരിശോധന എന്ന വിഡി സതീശന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഏറ്റെടുത്തു.
അവശ്യസാധനം ആവശ്യത്തിന് ഉണ്ടെന്നും വില കൂടിയില്ലെന്നും ഉള്ള മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും വാദം പൊള്ളയെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിപക്ഷ ശ്രമം. സപ്ലെയ്‌കോ ഔട് ലറ്റില്‍ സംയുക്ത പരിശോധനക്കുണ്ടോ എന്ന് നേതാവിന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ഏറ്റുപിടിച്ചു. വിപണി ഇടപെടലിലും വിലക്കുറവിലും കേരളത്തിലും മികച്ച മാതൃക ഏതെന്ന് ഭക്ഷ്യമന്ത്രി.
ഹോര്‍ട്ടികോഋപ്പിലും പൊതുവിപണിയേക്കാള്‍ വിലയെന്ന ആരോപണം മന്ത്രി പി പ്രസാദും, സപ്ലെയ്‌കോ കുടിശികയില്‍ ഭക്ഷ ധന വകുപ്പുകള്‍ തമ്മില്‍ പ്രശ്‌നമുണ്ടെന്ന ആരോപണം കെഎന്‍ ബാലഗോപാലും ഏറ്റുപിടിച്ചു. കെഎസ്ആര്‍ടിസിക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി ആന്റണി രാജു കൂടി എഴുന്നേറ്റതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി . ഓണക്കാലത്ത് വിവാദ പ്രസ്താവന നടത്തി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനല്ല ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്ന് മിത്ത് വിവാദത്തില്‍ സ്പീക്കര്‍ക്ക് പിസി വിഷ്ണുനാഥിന്റെ കുത്ത് രാഷ്ട്രീയ കൗതുകമായി. വലിയ ഇടവേളക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ സഭാ ടിവി പ്രതിപക്ഷ ദൃശ്യങ്ങളും കൊടുത്ത് തുടങ്ങിയിട്ടുണ്ട്