അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛകിന് സ്ഥലം മാറ്റം

പറ്റ്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. മെച്ചപ്പെട്ട നീതി നടപ്പാക്കാന്‍ എന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ കൊളീജിയം ശുപാര്‍ശയില്‍ കാരണം വ്യക്തമാക്കിയിട്ടുള്ളത്. അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഹേമന്ത് പ്രച്ഛകിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
രാഹുലിന്റെ അപ്പില്‍ പരിഗണിക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഗീതാ ഗോപി അടക്കം വിവിധ ഹൈക്കോടതികളിലായി എട്ടുപേര്‍ക്ക് കൂടി സ്ഥലം മാറ്റം ഉണ്ട്. 23 ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിനാണ് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുള്ളത്. അലഹാബാദ്, ഗുജറാത്ത്, പഞ്ചാബ് ആന്‍ഡ് ഹരിയാന, തെലങ്കാന ഹൈക്കോടതികളില്‍ നിന്ന് നാലു ജഡ്ജിമാരെ സ്ഥലം മാറ്റും. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മൂന്നു ജഡ്ജിമാരെയും മാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം, അപകീര്‍ത്തി കേസില്‍ സുപ്രീം കോടതി ചൂണ്ടികാട്ടിയ 3 കാര്യങ്ങളാണ് രാഹുലിന് ഏറ്റവും അനുകൂലമായത്. ആദ്യം മുതലെ ഏറ്റവും പ്രധാനമായി സുപ്രീം കോടതി ചോദിച്ച ചോദ്യം ഈ കേസില്‍ പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്നതായിരുന്നു. പരാമവധി ശിക്ഷ നല്‍കിയത് എന്തിനാണെന്ന് വ്യക്തമാക്കുന്നതില്‍ സെഷന്‍സ് ജഡ്ജിക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ജനപ്രതിനിധി എന്ന ഘടകം കണക്കിലെടുത്തില്ല എന്നതാണ് സുപ്രീം കോടതി മൂന്നാമതായി ചൂണ്ടികാട്ടിയ കാര്യം.
എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ഒരു വര്‍ഷവും 11 മാസവും ശിക്ഷിച്ചാല്‍ പോലും രാഹുല്‍ ഗാന്ധി അയോഗ്യനാവില്ലായിരുന്നു എന്നതും സുപ്രീം കോടതി ചൂണ്ടികാട്ടി. മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ച ശേഷം പരമാവധി ശിക്ഷയെന്ന കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്തതായി സുപ്രീം കോടതി അറിയിക്കുകയായിരുന്നു.