കൈതോലപ്പായ വിവാദത്തില്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

എഫ് ഐ ഐര്‍ രജിസ്റ്റര്‍ ചെയ്യണം. തെളിവുള്ളത് കൊണ്ടായിരിക്കും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.കൈതോലപ്പായ വിവാദത്തില്‍ പിണറായി വിജയന്റേയും പി രാജീവിന്റെയും പേര് ധ്വനിപ്പിച്ച് ശക്തിധരന്‍ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ,ചെന്നിത്തല അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്
കണക്കില്‍ പെടാത്ത രണ്ട് കോടി 35 ലക്ഷം രൂപ കലൂരിലെ ദേശാഭിമാനി ഓഫീസില്‍ താമസിച്ച് സമാഹരിച്ച് കൈതോലപ്പായയില്‍ കെട്ടി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നായിരുന്നു ജി ശക്തിധരന്റെ ആദ്യ ആരോപണം. ഫേസ്ബുക്ക് പോസ്റ്റില്‍ ആരുടേയും പേരെടുത്ത് പറഞ്ഞിരുന്നില്ല. സംഭവത്തില്‍ ബെന്നി ബെഹ്നാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശക്തിധരന്റെ മൊഴിയെടുത്തെങ്കിലും ആരുടേയും പേര് വെളിപ്പെടുത്തിയില്ല. ഫെയ്‌സ് ബുക്ക് പോസ്റ്റിന് അപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു നിലപാട്. കേസ് തന്നെ അപ്രസക്തമായ ഘട്ടത്തിലാണ് ഇപ്പോള്‍ ആരോപണങ്ങളില്‍ പേരടക്കം ധ്വനിപ്പിക്കുന്ന പുതിയ പോസ്റ്റുമായി ശക്തിധരന്‍ ഇന്നലെ രംഗത്തെത്തിയത്.
അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ഇന്നത്തെ മന്ത്രി പി രാജീവുമാണ് പണം കൊണ്ട് പോയതെന്ന് തുറന്നെഴുതിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നാണ് പോസ്റ്റിലെ ചോദ്യം. അത് മാത്രമല്ല കോവളത്ത് ഗള്‍ഫാര്‍ മുഹമ്മദലിയുടെ പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്ന് അതേ ഹോട്ടിലിന്റെ പേര് എഴുതിയ രണ്ട് വലിയ കവറില്‍ വച്ച പാക്കറ്റ് രാത്രി പതിനൊന്ന് മണിയോടെ എകെജി സെന്ററിലെ മുഖ്യകവാടത്തിന് മുന്നില്‍ കാറിലിറക്കിയത് പിണറായി വിജയനാണെന്ന് എഴുതിയാലും ഒന്നും സംഭവിക്കാനില്ലെന്നും പോസ്റ്റില്‍ പറയുന്നു. ആരോപണം കെട്ടുകഥയാണെന്നായിരുന്നു പി.രാജീവിന്റെ പ്രതികരണം.
ഇന്ന് ജി ശക്തിധരന്‍ പുതിയ പോസ്റ്റുമായെത്തി.ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കു നേരെ സിപിഎമ്മിലെ ഒരു പറ്റം പുത്തന്‍കൂറ്റു നേതാക്കള്‍ ഒരുകാലത്തും കണ്ടിട്ടില്ലാത്ത വിധം ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തിഹത്യ നത്തുകയാണ്. അതിനുള്ള മറുപടിയായിരുന്നു ഇന്നലത്തെ പോസ്റ്റെന്നും ശക്തിധരന്‍ വിശദീകരിക്കുന്നു.