സോളാര്‍ കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിബിഐ അന്വേഷണത്തിന് തയാറായില്ലെങ്കില്‍ യുഡിഎഫ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സോളാര്‍ കേസിലെ ഗൂഢാലോചനയെക്കുറിച്ച് എഴുതി തന്നാല്‍ അന്വേഷിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തു. കുറ്റകരമായ ഗൂഢാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അതുകൊണ്ട് തന്നെ ഒന്നാം പ്രതിയുടെ കയ്യിലേക്ക് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുക്കേണ്ടെന്ന് തീരുമാനിച്ചതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഗൂഢാലോചനയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത്. ആ ഒന്നാം പ്രതിയുടെ കയ്യില്‍ അന്വേഷണം നടത്തണമെന്ന് എഴുതി കൊടുക്കാനാകില്ല. സിബിഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും.

കൊട്ടാരക്കര കോടതിയില്‍ സോളാറുമായി ബന്ധപ്പെട്ട കേസ് നടക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി നേരത്തെ മൊഴി കൊടുത്ത കേസാണത്. സിബിഐ കണ്ടെത്തിയ പുതിയ തെളിവുകള്‍ കോടതിയെ സഹായിക്കും. ആ കോടതിയിലെ കേസ് തന്നെ ശക്തിപ്പെടുത്തണോ അതോ മറ്റേതെങ്കിലും കോടതിയെ സമീപിക്കണോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. വി ഡി സതീശന്‍ പറഞ്ഞു.സോളാര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന് യു ഡി എഫ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കെപിസിസിയും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത് അന്വേഷണം വേണമെന്നാണ്.

പക്ഷേ മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് ഗവ.പ്ലീഡര്‍ കോടതിയില്‍നിന്ന് മാസങ്ങള്‍ക്കു മുന്‍പ് കൈപ്പറ്റിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. സിബിഐയുടെ റിപ്പോര്‍ട്ടിലെ ഗൂഢാലോചന അന്വേഷിക്കേണ്ടത് സിബിഐ തന്നെയാണ്. കേന്ദ്ര ഏജന്‍സി അതിനു തയാറായില്ലെങ്കില്‍ നടപടി സ്വീകരിക്കും. നിയമനടപടികള്‍ എന്തൊക്കെയാണെന്ന് ആലോചിക്കുന്നു.

ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ ആരാണെന്ന് വ്യക്തമാകണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.’ആദ്യ പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ പരാതിക്കാരിയില്‍ നിന്ന് പരാതി എഴുതി വാങ്ങിയിരുന്നു. പിന്നീട് വിവിധ പൊലീസ് സംഘങ്ങള്‍ കേസ് അന്വേഷിച്ചു. ഒന്നും കണ്ടെത്താനാകാതെ വന്നതോടെ തിരഞ്ഞെടുപ്പിന് മുന്‍പ് പരാതിയില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. പണം വാങ്ങിയാണ് കത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ചേര്‍ത്തതെന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. യു ഡി എഫ് നേതാക്കള്‍ക്കെതിരെ സി ബി ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല’.- പ്രതിപക്ഷ നേതാവ് പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *