ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി

തിരുവനന്തപുരം : ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്നാണ് അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തിയ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

പലസ്തീന്‍കാര്‍ക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണില്‍ വേണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളം, വൈദ്യുതി, ഇന്ധനം ഒന്നും ഗാസയില്‍ കിട്ടുന്നില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും മരിക്കുന്നു. ലോക രാജ്യങ്ങളുടെ സമാധാന ഉടമ്പടികളെയെല്ലാം റദ്ദാക്കിയിരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ മരണത്തേക്കാള്‍ കൂടുതലാണ് ഈ 19 ദിവസത്തെ മരണം. ‘ഇരുമ്പ് വാള്‍’ എന്നു പേരിട്ട ഓപ്പറേഷന്‍ നിര്‍ത്താന്‍ ഇനി എത്ര കുഞ്ഞുങ്ങളുടെ ചോരയില്‍ വാള്‍ മുക്കണം എന്നും തരൂര്‍ ചോദിച്ചു. അതേസമയം, ശശി തരൂരിന്റെ പരാമര്‍ശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്ത പോഷക സംഘടനാ ഭാരവാഹികളും വിമര്‍ശനവുമായി രംഗത്തുവന്നു.

 

Leave a Reply

Your email address will not be published. Required fields are marked *