എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്: ആറ് മാസത്തിന് ശേഷം ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോര്‍ത്തിയെന്ന പേരില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. എന്നാല്‍ ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും. തീവയ്പ്പ് കേസ് പ്രതിയുടെ അറസ്റ്റിന് പിന്നാലെ കഴിഞ്ഞ ആറ് മാസത്തോളമായി സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹം. ചീഫ് സെക്രട്ടറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവായത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18നാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചായിരുന്നു സര്‍ക്കാരിന് പി വിജയന്‍ വിശദീകരണം നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ട് മാസത്തിന് ശേഷം വിഷയം പുനഃപരിശോധിച്ച് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ പി വിജയന്റെ വിശദീകരണത്തിന് മേല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടിയ ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. എഡിജിപിയുടെ ആരോപണങ്ങള്‍ ശരിവച്ചാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. വകുപ്പ്തല അന്വേഷണത്തില്‍ ഐജിക്കും അന്വേഷണ ഉദ്യോഗസ്ഥനും വിശദീകരിക്കാനുള്ള അവസരമുണ്ടാകും. അപ്പോഴുള്ള കണ്ടെത്തലുകളില്‍ വകുപ്പുതല നടപടിയാകാം. മൂന്നരമാസമായി തുടരുന്ന സസ്‌പെന്‍ഷന്‍ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി വീണ്ടും ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. സംസ്ഥാന പൊലീസ് സേനയില്‍ തന്നെ മികച്ച സര്‍വീസ് ട്രാക്കുള്ള ഉദ്യോഗസ്ഥനായിരുന്നു ഐജി പി വിജയന്‍. ഇദ്ദേഹത്തിനെതിരായ സസ്‌പെന്‍ഷന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപക അതൃപ്തിക്ക് കാരണമായിരുന്നു. എന്നിട്ടും ഐപിഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കുകയോ സസ്‌പെഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *