ഭാരത് ജോഡോ യാത്രയ്ക്ക് അനുമതി നൽകാതെ മണിപ്പൂർ സർക്കാർ

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നൽകാതെ മണിപ്പൂർ സർക്കാർ. അനുമതി വൈകുന്നതോടെ ഉദ്ഘാടന വേദി സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. യാത്രയുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം മാത്രമേ കേന്ദ്രസർക്കാർ തീരുമാനമെടുക്കുമെന്നാണ് മണിപ്പൂർ സർക്കാരിന്റെ പ്രതികരണം.

ഈ മാസം 14നാണ് മണിപ്പൂരിൽ ഭാരത് ജോഡോ ന്യായ് യാത്ര സംഘടിപ്പിക്കുന്നതിനായി കോൺഗ്രസ് തീരുമാനിച്ചത്. വേദിയുടെ അനുമതിയുമായി സംസ്ഥാനത്തെ കോൺഗ്രസ് കമ്മി​റ്റി പ്രസിഡന്റും എംഎൽഎയുമായ മേഘചന്ദ്രയും മ​റ്റ് നേതാക്കളും മുഖ്യമന്ത്രി എൻ ബീരേൻ സിംഗിനെ ഇന്ന് രാവിലെ സമീപിച്ചിരുന്നു. ക്രമസമാധാനം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, യാത്ര തടസപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

നീതി ലഭിക്കും വരെ പോരാട്ടം’ എന്ന സന്ദേശം ഉയർത്തി ഇംഫാലിൽ നിന്ന് രാഹുൽ ഗാന്ധി ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇനി മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഇംഫാലിലെ പാലസ് ഗ്രൗണ്ടിനായി ഏഴ് ദിവസം മുൻപേ അനുമതി തേടിയതാണ്. എഐസിസി ആഭ്യന്തരമന്ത്രാലയത്തിനും സംസ്ഥാന കോൺഗ്രസ് ചീഫ് സെക്രട്ടറിക്കും അപേക്ഷ നൽകി. ഭാരത് ജോഡോ ന്യായ് യാത്ര തടസപ്പെടുത്താനാണ് ബിജെപി ശ്രമമെന്നുo യാത്രയുടെ ആശയം മനസ്സിലാക്കാൻ ബിജെപി സർക്കാരുകൾക്ക് കഴിയില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *