“പ്രജിൻ ബാബുവിനെതിരായ നടപടിയിൽ ചെന്നിത്തല പക്ഷത്തിന് അതൃപ്തി: എഐസിസിക്ക് പരാതി, മുഖ്യമന്ത്രി ചർച്ച സജീവം”

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പത്രത്തിൽ പരസ്യ ലേഖനം നൽകിയ ഡിസിസി ജനറൽ സെക്രട്ടറി പ്രജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയതാണ് പുതിയ വിവാദത്തിന് കാരണമായത്. ഈ നടപടി പക്ഷപാതപരമാണെന്നും അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ചെന്നിത്തല പക്ഷം പറയുന്നു.

പ്രജിൻ ബാബു നൽകിയത് പരസ്യമല്ലെന്നും കേവലം ഒരു ലേഖനമാണെന്നുമാണ് വിശദീകരണം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ നിർദ്ദേശപ്രകാരമാണ് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ‘ഇലക്ഷൻ 2026 വിഡിഎസ്’ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ. സുധാകരൻ എന്നിവരെ വാട്സാപ്പ് ​ഗ്രൂപ്പ് വഴി അധിക്ഷേപിച്ചിരുന്നു. ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

ഡിജിറ്റൽ മീഡിയ സെല്ലിൽ സംഘപരിവാർ ബന്ധമുള്ളവർ നുഴഞ്ഞുകയറിയെന്നും വി.ഡി. സതീശന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു. ഡിഎംസി അംഗം വിമല ബിനുവിനെ അടിയന്തരമായി പുറത്താക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തരം പരസ്യമായ ഏറ്റുമുട്ടലുകൾ നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.