കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്.എഫ്.ഐ.ഒ) ടീം അന്വേഷണം ആരംഭിച്ചു.സി എം ആർ എല്ലിന്റെ ആലുവ കോർപറേറ്റ് ഓഫീസിൽ പരിശോധന നടത്തുകയാണ്.ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. രാവിലെ ഒൻപത് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ജീവനക്കാർ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.
ആദായനികുതിയും റവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന വീണയുടെെ എക്സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഏറ്റെടുത്തിരിക്കുന്നത്.വീണയുടെ കമ്പനി സംസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെചൊല്ലിയാണ് ആദായനികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് ആർ ഒ സി അന്വേഷണത്തിന് കൈമാറുകയും ചെയ്തത്.
വീണ വിജയന്‍ മാസപ്പടി വാങ്ങിയത് അടക്കമുള്ള പരാതികളാണ് എസ്എഫ്‌ഐഒ അന്വേഷിക്കുക. പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലും അധികാരമുള്ള ഏജന്‍സിയാണിത്. എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എസ്എഫ്‌ഐഒ പ്രധാനമായും അന്വേഷിക്കുന്നത്.കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. എം അരുൺ പ്രസാദിനെ കൂടാതെ അഡീഷണൽ ഡയറക്ടർ പ്രസാദ് അദല്ലി, കെ പ്രഭു, എ ഗോകുൽനാഥ്, കെ എം എസ് നാരായണൻ, വരുൺ ബി എസ് എന്നിവരാണ് സംഘത്തിലുള്ളത്.
കാർത്തി ചിദംബരത്തിന് എതിരായ എയർസെൽ മാക്സിസ് കേസ്, പോപ്പുലർ ഫിനാൻസ് ചിട്ടിതട്ടിപ്പ് കേസ്, വാസൻ ഐ കെയർ കേസ് അടക്കമുള്ള കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ അന്വേഷിച്ച ഉദ്യേഗസ്ഥനാണ് സംഘത്തിലുള്ള അരുൺ പ്രസാദ്.എക്സാലോജിക് സ്വകാര്യ സ്ഥാപനത്തിൽ നിന്നു പണം വാങ്ങിയത് ചട്ടലംഘനമാണെന്ന് ആർ.ഒ.സി കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള ഐ.എസ്.ടി.ഐ.സി, കെ.എസ്.ഐ.ഡി.സി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. എട്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് എസ്എഫ്‌ഐഒയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.