തിരുവനന്തപുരം നഗരസഭയിൽ കുടിവെള്ള-മാലിന്യ പ്രശ്നം രൂക്ഷം: മേയറിനെതിരെ വി.കെ പ്രശാന്തിന്റെ വിമർശനം ശക്തം

തിരുവനന്തപുരം: കുടിവെള്ള പ്രശ്നവും മാലിന്യ പ്രശ്നവും പരിഹരിക്കാൻ ചെയ്യേണ്ടെ കാര്യങ്ങള്‍ ചെയ്യാതെ ജനങ്ങളെ പറ്റിക്കാൻ മേയര്‍ ശ്രമിക്കുകയാണെന്ന് മുന്‍ മേയറും എംഎൽഎയുമായ വി.കെ പ്രശാന്ത്. തിരുവനന്തപുരം നഗരസഭയിലെ കുടിവെള്ള പ്രശ്നം ഇപ്പോഴത്തെ ഭരണസമിതിയുടെ വീഴ്ചകൾ മുൻ ഭരണസമിതിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. കുടിവെള്ള പ്രശ്നത്തിലടക്കം സംവാദത്തിനുള്ള തിരുവനന്തപുരം മേയര്‍ വി.വി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും വി.കെ പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വേനൽ കടുത്തതോടെ തിരുവനന്തപുരം നഗരസഭയിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. നിരവധി സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച പരാതികൾ ഉയർന്നിട്ടുണ്ട്. നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാൽ പേപ്പാറയിൽ നിന്ന് വെള്ളം കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാൻ മാതൃകാപരമായ ഇടപെടൽ മുൻഭരണസമിതി നടത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. ആ പ്രവർത്തി ഏറെ പ്രശംസ പിടിച്ചു പറ്റിയതാണ്. അമൃത് പദ്ധതിയുടെ ഫണ്ടാണ് അതിനു വേണ്ടി ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഒറ്റ ദിവസം കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായിരുന്നു. ഇത്തവണ അതും പാളി. ക്ഷേത്രഭരണ സമിതിയുടെ ഉത്തരവാദിത്വമാണ് എന്നാണ് മേയർ പറയുന്നതെന്നും വി കെ പ്രശാന്ത് പറഞ്ഞു.