സർക്കാർ ആശുപത്രികളുടെ പേരിൽ സംഭാവന സ്വീകരിക്കാൻ പുതിയ അക്കൗണ്ട് തുറക്കുമെന്ന് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം : സർക്കാർ ആശുപത്രികളുടെ പേരിൽ സംഭാവന സ്വീകരിക്കാൻ പുതിയ അക്കൗണ്ട് തുറക്കുമെന്ന് ബഡ്ജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളെക്കാൾ മികച്ച സൗകര്യങ്ങളുണ്ട് സർക്കാർ ആശുപത്രികളിൽ. കരൾമാറ്റം, ഹൃദയമാറ്റം തുടങ്ങിയ ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രികളിൽ സാധാരണമായി.
വരുമാനമുള്ളവരും സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നു. സന്തോഷത്തോടെ ഒരു തുക നൽകാൻ പലരും തയ്യാറാകുന്നു. അത് സ്വീകരിക്കാൻ മാർഗമില്ലാത്തതിനാലാണ് സർക്കാർ റെമിറ്റൻസ് അക്കൗണ്ട് സംവിധാനം ഒരുക്കുന്നത്. ഇതിനെ ക്രോസ് സബ്സിഡിയായി കണക്കാക്കമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി രൂപയാണ് ബഡ്ജറ്റിൽ അനുവദിച്ചത്. മെഡിക്കൽ വിദ്യാഭ്യാസത്തിന് 401.24 കോടി രൂപയും അനുവദിച്ചു. വിദേശത്തു നിന്നുള്ള രോഗികളെ ഉൾപ്പെടെ ചികിത്സിക്കാനുള്ള സൗകര്യം സർക്കാർ മെഡിക്കൽ കോളേജുകളിൽ ഏർപ്പെടുത്തുമെന്നും മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്.