വാർത്താസമ്മേളനത്തിൽ വികാരാധീനയായി കെകെ ശൈലജ

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥി എന്ന നിലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയും അവരുടെ മീഡിയ വിഭാഗവും തന്നെ തേജോവധം ചെയ്യുകയാണെന്ന് കെകെ ശൈലജ ടീച്ചർ. തനിക്കെതിരെ വ്യാജ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കുകയാണ്. അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും കെകെ ശൈലജ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് എതിർ സ്ഥാനാർത്ഥി ഷാഫി പറമ്പിലിനും യുഡിഎഫിനുമെതിരെ കെകെ ശൈലജ ​ഗുരുതര ആരോപണം ഉന്നയിച്ചത്. 

‘എന്റെ വടകര KL 11’ എന്ന ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. പാനൂർ സ്ഫോടനം പ്രതി അമൽ കൃഷ്ണയുടെ കൂടെ നിൽക്കുന്ന വ്യാജ ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചു. അത് നൗഫൽ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും നൗഫൽ തന്നെ ഇതിനെതിരെ രംഗത്ത് വന്നുവെന്നും കെകെ ശൈലജ പറഞ്ഞു. തന്റെ അഭിമുഖങ്ങളിൽ നിന്ന് അടർത്തി മാറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. കാന്തപുരത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചാരണം നടത്തി. ലെറ്റർ പാഡിൽ ഇത് ടീച്ചറമ്മയല്ല ബോംബ് അമ്മ എന്ന പേരിലാണ് ഇത് പ്രചരിപ്പിച്ചത്. യുഡിഎഫ് വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. -കെകെ ശൈലജ പറഞ്ഞു.

തനിക്കെതിരെ ഇസ്ലാം മതത്തിനിടയിൽ വ്യാപക പ്രചാരണം നടക്കുന്നു. ഇത് എതിർ സ്ഥാനാർത്ഥി അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ദുഷ് പ്രചാരണം നടത്തുന്നത്. മകൾ മരിച്ച തന്റെ നാട്ടിലെ മമ്മൂട്ടിയെന്ന വ്യക്തിയെ പ്രകോപിപ്പിച്ച് തനിക്കെതിരെ അഭിമുഖം എടുത്ത് പ്രചരിപ്പിച്ചു. തന്നെ കരിതേച്ച് കാണിക്കുകയാണ്. തന്നെ ജനങ്ങൾക്ക് അറിയാം. തൊഴിലുറപ്പ് സ്ത്രീകൾക്ക് അനുകൂലമായി പറഞ്ഞതും തെറ്റായി പ്രചരിപ്പിച്ചു. താൻ പല പ്രമുഖർക്ക് എതിരെയും മത്സരിച്ചിട്ടുണ്ട്. മുൻ അനുഭവങ്ങൾ ഇങ്ങിനെയായിരുന്നില്ല. എവിടുന്നോ കൊണ്ട് വന്ന സംഘമാണ് ഇതിന് പിന്നിൽ. ഇങ്ങിനെ പ്രവർത്തിച്ച് ജയിക്കാമെന്ന വ്യാമോഹം വേണ്ട. ജനം ഇതെല്ലാം മനസിലാക്കുമെന്നും ടീച്ചർ പറഞ്ഞു.

തന്നെ കുറിച്ച് വോട്ടർമാർക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നേരിട്ട് ചോദിക്കാം. അല്ലാതെ അപവാദ പ്രചാരണത്തിൽ വിശ്വസിക്കരുത്. വ്യാജ പ്രചരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിക്കും നാളെ പരാതി നൽകും. സ്ഥാനാർത്ഥിക്കൊപ്പം വന്നവരാണ് ഈ കള്ള പ്രചാരണത്തിന് പിന്നിൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ശുദ്ധ തെറി എഴുതുകയാണെന്നും കെകെ ശൈലജ പറഞ്ഞു. രാഹുൽ മാക്കൂട്ടമാണ് ഇതിന് പിന്നിലെന്ന് കെടി കുഞ്ഞിക്കണ്ണനും ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *