രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നതെന്നും പത്മജ ചോദിച്ചു. തന്നെ പറഞ്ഞത് ക്ഷമിച്ചു. തന്‍റെ അച്ഛനെ പറ്റി പറഞ്ഞു. രാഷ്ട്രീയത്തിൽ ഇല്ലാതിരുന്ന തന്‍റെ അമ്മയെ പറ്റി പറഞ്ഞു.

തന്‍റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചുവെന്നും പത്മജ പറഞ്ഞു. ഇപ്പോൾ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു . എത് പാർട്ടിക്കാരി ആയിക്കോട്ടെ. അവർ സീനിയർ പൊതു പ്രവർത്തകയാണ്. അതിലപ്പുറം ഒരു സ്ത്രീ ആണ്. നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ വല്ല ഇലക്ഷനും നിൽക്കേണ്ടി വന്നാൽ ഒരു സ്ത്രീയുടെ വോട്ട് പോലും നിങ്ങൾക്ക് കിട്ടില്ല. ആദ്യം, സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ എന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

പത്മജയുടെ ബിജെപി പ്രവേശം സംബന്ധിച്ചുള്ള രാഹുലിന്‍റെ പ്രതികരണം നേരത്തെ വലിയ വിവാദമായിരുന്നു. ലീഡർ  കെ കരുണാകരന്റെ ചോരയാണ് കോൺഗ്രസ്, ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ്. ആ മൂല്യത്തെയാണ് പത്മജ കൊല്ലാൻ ശ്രമിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മുൻപൊരിക്കൽ പത്മജ പറഞ്ഞത് അവർ ‘തന്തയ്ക്കു പിറന്ന മകൾ എന്നാണ്’.

എന്നാൽ ഇന്ന്  അവർ  ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ, ഇന്ന് മുതൽ അവർ അറിയപ്പെടുക ‘തന്തയെ കൊന്ന സന്തതി’ എന്ന പേരിലാകുമെന്നും രാഹുല്‍ പറ‌ഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *