മുസ്ലീം വിരുദ്ധ പ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൈദരാബാദ്: മുസ്ലീം വിരുദ്ധ പ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്ലിംങ്ങള്‍ക്ക് സംവരണം അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. എസ്.സി- എസ്.ടി വിഭാഗങ്ങളുടെ ചിലവില്‍ മുസ്ലീംങ്ങള്‍ക്ക് സംവരണം അനുവദിക്കില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലെ മേദക് ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മുസ്ലിംങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുകയാണ്. ഇതുമൂലം സാധാരണക്കാരയ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ സംവരണം കുറയുകയാണ്. ഇത് തികച്ചും തെറ്റായ സമീപനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്ലിം വിഭാഗത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെയും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മുഴുകുകയാണെന്നും മറ്റ് വിശ്വാസങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അനന്തരാവകാശ നികുതി കൊണ്ടുവരും. പാരമ്പര്യമായി ലഭിച്ച സ്വത്തില്‍ 55 ശതമാനത്തിലധികം നികുതി ഈടാക്കാനുള്ള നീക്കമാണ് നടക്കുന്നത്. വ്യാജ വാഗ്ദാനങ്ങള്‍, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയകളെയും ക്രിമിനലുകളെയും പിന്തുണയ്ക്കല്‍, കുടുംബ രാഷ്ട്രീയം, അഴിമതി എന്നിവയാണ് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴെല്ലാം സംഭവിക്കുന്നത്. ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. കോണ്‍ഗ്രസ് വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കുകയാണ്. താന്‍ മൂന്നാം തവണ അധികാരത്തിലെത്തുമ്പോള്‍ ഭരണഘടനയുടെ 75ാം വാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്നും മോദി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *