ലാവ്‍ലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം നടക്കും

ഡല്‍ഹി: ലാവ്‍ലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം നടക്കും. മറ്റ് കേസുകളുടെ വാദം നീണ്ടുപോയതിനെ തുടർന്നു ഇന്നലെ മാറ്റിവച്ച ഹർജി ഇന്നത്തേക്കു ലിസ്റ്റ് ചെയ്യുകയായിരുന്നു. 113–ാം നമ്പർ കേസായാണ് ലാവ്‌ലിൻ ബുധനാഴ്ച ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കേസുകളിലെ വാദം നീണ്ടുപോയതിനെ തുടർന്ന് ലാവ്‍ലിൻ കേസ് കോടതി പരിഗണിച്ചില്ല.

എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്.

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഇളവ് തേടിയുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

ഇതുവരെ ലാവ്‍ലിൻ കേസ് 30 തവണയിൽ കൂടുതൽ കോടതിയിൽ ലിസ്റ്റ് ചെയ്തെങ്കിലും മാറ്റി വയ്ക്കുകയാണുണ്ടായത്. ഫെബ്രുവരി ആറിനാണ് ലാവ്‍ലിൻ കേസ് ഒടുവിൽ പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *