ബാര്‍കോഴയില്‍ മുഹമ്മദ് റിയാസിനും പങ്കെന്ന് യുഡിഎഫ്; രണ്ട് മന്ത്രിമാരും രാജിവയ്ക്കണം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കണ്‍വീനര്‍ എംഎം ഹസന്‍

തിരുവനന്തപുരം : ബാര്‍കോഴയില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെതിരേയും ആരോപണവുമായി യുഡിഎഫ്. കോടികള്‍ പിരിക്കാനുള്ള നീക്കത്തില്‍ റിയാസിനും പങ്കുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആരോപിച്ചു. ഡ്രൈഡേ പിന്‍വലിക്കണമെന്നും ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടണമെന്നും ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണ്. ഇത് ടൂറിസം മേഖലയുടെ വികസനത്തിനു വേണ്ടിയാണോ കോടികള്‍ പിരിക്കാനാണോയെന്ന് സംശയിക്കാം. ആരോപണ നിഴലിലായ ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും രാജിവയ്ക്കണം. ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

ഒരു മന്ത്രിക്കെതിരായ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് ഉറപ്പാണ്. ആരുടെയെങ്കിലും ഉറപ്പു കിട്ടാതെ ബാര്‍ ഉടമകളുടെ സംഘടന പണം പിരിക്കില്ല. ആരാണ് ഉറപ്പ് നല്‍കിയ ഉന്നതനെന്ന് അന്വേഷണത്തിലേ വ്യക്തമാകൂ. ഇതിന് സര്‍ക്കാര്‍ തയാറാകണം. കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണം ഉയര്‍ന്ന സമയത്ത് പറഞ്ഞതെല്ലാം പിണറായി ഓര്‍ക്കണം. അത് ഇപ്പോഴും ബാധകമാണ്.

25 കോടി രൂപ ബാര്‍ ഉടമകളില്‍ നിന്ന് പിരിച്ചെടുക്കാനുളള നീക്കമാണ് നടത്തിയത്. എക്‌സൈസ് മന്ത്രിയും സിപിഎമ്മും പറയുന്നതു പോലെ ഗൗരവമില്ലാത്ത സംഭവമാണെങ്കില്‍ അന്വേഷണം ആവശ്യപ്പെട്ടതിനെന്തിനാണെന്നും ഹസന്‍ ചോദിച്ചു.ലോക കേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കും. കോടികള്‍ മുടക്കിയുളള ധൂര്‍ത്ത് പ്രവാസികള്‍ക്ക് ഒരു സാഹയവും ചെയ്യുന്നതല്ല. ആ ആശയം തന്നെ തെറ്റാണെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *