തൃശൂരില്‍ സിപിഐയെ സിപിഎം ചതിച്ചെന്ന് ടി.എന്‍.പ്രതാപന്‍; സിപിഎം അനുഭാവി കുടുംബങ്ങള്‍ വോട്ട് ചെയ്തില്ല; മുരളീധരന് ജയം ഉറപ്പെന്നും പ്രതികരണം

തൃശൂര്‍: തൃശൂരില്‍ സിപിഎം വി.എസ്.സുനില്‍ കുമാറിനെയും സിപിഐയെയും ചതിച്ചെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ ടി.എന്‍.പ്രതാപന്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ എത്താതിരുന്നത് സിപിഎമ്മിന്റെ അനുഭാവി കുടുംബങ്ങളില്‍ നിന്നാണ്. തൃശൂരില്‍ സിപിഎം-ബിജെപി ഡീല്‍ ആയിരുന്നുവെന്നും കണക്കുകള്‍ ജൂണ്‍ നാലിന് ശേഷം പുറത്തുവിടുമെന്നും പ്രതാപന്‍ പറഞ്ഞു. ഏഷ്യാനെറ്റ്‌ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആരോപണം. തൃശൂരില്‍ 25000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എങ്കിലും കെ.മുരളീധരന്‍ ജയിക്കുമെന്നും പ്രതാപന്‍ പറഞ്ഞു.

“ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ക്രോഡീകരിച്ചു. സാമുദായിക വോട്ടുകളും ഇക്കുറി ലഭിച്ചു. സിപിഎം വി.എഎസ്.സുനില്‍ കുമാറിനെ ബലിയാടാക്കി. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ഇഡി അറസ്റ്റ് ഭയന്നാണ് സിപിഎം ഈ രീതിയില്‍ നീങ്ങിയത്. ജൂണ്‍ നാലിന് ശേഷം എല്‍ഡിഎഫില്‍ വലിയ പൊട്ടിത്തെറിയുണ്ടാകും.പ്രതാപന്‍ പറഞ്ഞു.

സിപിഎം തൃശൂരില്‍ ബിജെപിക്ക് വോട്ടുമറിച്ചുവെന്ന ആരോപണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനും രംഗത്തുവന്നിരുന്നു. “ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ ഉത്തരവാദി മുഖ്യമന്ത്രിയാണ്. ബിജെപി മൂന്നാം സ്ഥാനത്ത് വരണമെന്നാണ് യുഡിഎഫ് ആഗ്രഹിച്ചത്. സിപിഎം ബിജെപിക്ക് വോട്ട് ചെയ്തു​വെന്നത് യാഥാർത്ഥ്യമാണ്” – മുരളീധരന്‍ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *