ഇപി-ജാവദേക്കർ കൂടിക്കാഴ്ചയിൽ ഗൗരവമുള്ള പരിശോധനക്ക് സിപിഎം; പിണറായിയെ മാറ്റില്ലെന്നും എംവി ഗോവിന്ദൻ

ഇപി ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തുടർഭരണത്തിലേക്ക് മുന്നണിയെ നയിക്കാൻ പ്രാപ്തിയുള്ള പിണറായിയെ മാറ്റാൻ ആലോചനയില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഇപി ജയരാജൻ ജാവദേക്കറെ കണ്ടത് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിണറായി അടക്കം ഇപിയെ തള്ളിപ്പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ കാര്യമായ ചർച്ചകൾ ഉണ്ടായില്ല. എന്നാലിത് അടഞ്ഞ അധ്യായമല്ലെന്നും ഗൗരവമുള്ള പരിശോധന ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും ആണ് എംവി ഗോവിന്ദൻ പറഞ്ഞത്. ഇപിയും കേന്ദ്രമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖരനും തമ്മിലുള്ള ബിസിനസ് ബന്ധം തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

തിരഞ്ഞെടുപ്പിലെ തിരിച്ചടി ഉൾക്കൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന നിലപാട് പാർട്ടി സെക്രട്ടറി ആവർത്തിക്കുന്നുണ്ടത്. ഇതിൻ്റെ ഭാഗമായാണ് നേതൃമാറ്റം ഉണ്ടാകുമോയെന്ന ചോദ്യം ഉയർന്നത്. അതിനാണ് നെടുംതൂണായി നിന്ന് മുന്നണിയെ തുടർഭരണത്തിലേക്ക് നയിച്ച നേതാവാണ് പിണറായിയെന്ന് ഗോവിന്ദൻ വിശദീകരിക്കുന്നത്. ഇപ്പോഴും അത് തന്നെയാണ് സ്ഥിതിയെന്നും അക്കാര്യത്തിൽ ഒരുമാറ്റം പാർട്ടിക്ക് മുന്നിൽ ഇല്ലെന്നും വ്യക്തമാക്കുന്നു. നവകേരള സദസ് വിവാദമാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും അതുകൊണ്ട് വലിയ തോതിലുള്ള ജനമുന്നേറ്റം ഉണ്ടക്കാൻ കഴിഞ്ഞെന്നും അതും വോട്ടായി മാറിയെന്നും എംവി ഗോവിന്ദൻ അഭിമുഖത്തിൽ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *